2013, മാർച്ച് 24, ഞായറാഴ്‌ച

പാസ്കല്‍



ഇന്നലെ രാത്രി ഒന്നരമണിക്ക് കുമളിയില്‍ നിന്നും ശ്രീജിത്തിന്റെ അസാധാരണമായ കോള്‍ കണ്ടപ്പോഴേ നെഞ്ച് പിടക്കാന്‍ തുടങ്ങിയിരുന്നു...
ഒന്നും പറയാന്‍ കഴിയാതെ, മറുതലയ്ക്കല്‍ അവന്‍ വിയര്‍ക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു...
''പാസ്കല്‍.... അവന്‍ പോയടാ...''
പിന്നെയൊന്നും പറയാന്‍ കഴിഞ്ഞില്ല;ചോദിക്കാനും.
കുമളിയിലെ ബിഎഡ്കാലം പകര്‍ന്നുതന്ന ഏറ്റവും ഊഷ്മളമായ സൗഹൃദമാണ് പാതിരാത്രിയില്‍ ഒന്നും പറയാതെ പടിയിറങ്ങിപ്പോയത്..
പാസ്കലിന് ബ്രെയിന്‍ ട്യൂമറായിരുന്നു.കഴിഞ്ഞ ഡിസംബര്‍ അവസാനത്തിലാണ് രോഗം അറിയുന്നത്.വളരെവേഗത്തില്‍ ട്യൂമര്‍ പടര്‍ന്നുപിടിച്ചു.കോട്ടയം കരിത്താസ്‌ ഹോസ്പിറ്റലില്‍ നിന്നും മുപ്പതുദിവസത്തെ കീമോയ്ക്ക് ശേഷംവീട്ടിലേക്ക്‌ കൊണ്ടുവന്ന അവനെ, ഒട്ടുംവയ്യാതെ പെരിയാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച വിവരം ഇന്നലെ രാവിലെ തന്നെ ശ്രീജിത്ത്‌ വിളിച്ചുപറഞ്ഞിരുന്നു.
മഹാത്മാഗാന്ധി സര്‍വ്വകലാശാല ടീച്ചര്‍ എജുക്കേഷന്‍സെന്‍റര്‍ കുമളിയിലെ രണ്ടായിരത്തി ആറു ബാച്ചിലെ അറുപതോളം വരുന്ന പുരുഷപ്രജളില്‍ ഏറ്റവും പൊക്കമുണ്ടായിരുന്നത് പാസ്കലിനായിരുന്നു.അത് കൊണ്ട് തന്നെ കോളേജിലെ എല്ലാ കുഞ്ഞുകൂട്ടായ്മകളെയും ഈ കുമളിക്കാരന്‍ ഉയരം കൊണ്ടും അതിലുമപ്പുറം നിറഞ്ഞസ്നേഹം കൊണ്ടും എത്രവട്ടം തോല്‍പ്പിച്ചിട്ടുണ്ടായിരുന്നു..!
ഹോസ്റ്റല്‍വാസികളായ ഞങ്ങള്‍ക്ക്‌ നാട്ടുകാരന്‍ എന്ന നിലയ്ക്ക് പാസ്കല്‍ ഒരു അത്താണിയായിരുന്നു.കോളേജിനകത്തും പുറത്തും നടക്കുന്ന എന്തിനും ഏതിനും പാസ്കല്‍ ഒരു അനിവാര്യഘടകമായിരുന്നു...അവധിദിവസങ്ങളില്‍ തേക്കടിയില്‍ ബോട്ടുയാത്ര തരപ്പെടുത്താന്‍ പാസ്കല്‍ തന്നെ വേണമായിരുന്നു...
കോളേജിനു പിറകിലെ കുരിശുമല എത്രതവണ കയറിയെന്നോര്‍മ്മയില്ല,
മിക്കപ്പോഴും കൂട്ടിന് പാസ്കലുണ്ടായിരുന്നു...
ചെല്ലാര്‍കോവിലിലെ പാറക്കെട്ടുകളില്‍ കയറിനിന്ന് താഴെ തമിഴ്‌നാട്‌, ചിത്രത്തിലെന്നപോലെ അടുക്കിവെച്ചിരിക്കുന്നത് കണ്ട് ആശ്ചര്യപ്പെടുമ്പോള്‍ ...
കാറ്റുവീശിത്തിമര്‍ക്കുന്ന രാമക്കല്‍മേട് കയറുമ്പോള്‍ ....
അതിര്‍ത്തികടന്ന് കമ്പം തേനിയിലെ മുന്തിരിപ്പാടങ്ങള്‍
പൂത്തുനില്‍ക്കുന്നത് കാണുമ്പോള്‍ ...
ചൈത്രപൌര്‍ണ്ണമിനാളില്‍ മലമുകളിലെ മംഗളാദേവി ക്ഷേത്രത്തിലേക്ക്‌ കണ്ണകിയെ കാണാന്‍ പോയപ്പോള്‍...
വൈകുന്നേരങ്ങളില്‍ അമരാവതിയിലെ സ്കൂള്‍മുറ്റത്ത്‌ വോളിബോളിന്റെ ആരവങ്ങളുയരുമ്പോള്‍ കളിക്കാരനും കാഴ്ച്ചക്കരനുമായി..
എല്ലായ്പോഴും കൂട്ടിന് ഞങ്ങള്‍ക്കൊപ്പം പാസ്ക്കലുണ്ടായിരുന്നു;എല്ലാത്തിനും നേതൃത്വം കൊടുത്ത്...
കഴിഞ്ഞ ജനുവരി ഇരുപത്തിനാലിനാണ് പാസ്ക്കലിനെ അവസാനമായി കണ്ടത്‌.കോട്ടയത്തെ കാരിത്താസ്‌ ആശുപതിയില്‍ വെച്ച്.ഒരാളുടെ സഹായമില്ലാതെ എഴുന്നെറ്റിരിക്കാന്‍ പോലും കഴിയുന്നില്ല...ആരൊക്കെയാണ് വന്നിരിക്കുന്നതെന്ന് അവന്റെ മമ്മി ചോദിച്ചപ്പോള്‍ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നെങ്കിലും പാസ്കല്‍ ഓരോരുത്തരെയായി ഓര്‍ത്തെടുത്തു..
''അബ്ദു....അലിക്കുട്ടി....സൈദ്‌...ജോത്സ്ന...ഭര്‍ത്താവ്‌...മുനീര്‍''
സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്... കുശലാന്വേഷണത്തിനിടെ മമ്മിയെ ചേര്‍ത്ത്‌ പിടിച്ചു കരഞ്ഞു...
''ഞാന്‍ രക്ഷപ്പെടോ......? എനിക്ക് ജീവിക്കണം''
പിരിമുറുക്കം കുറയ്ക്കാന്‍ ഞങ്ങള്‍ പഴയ തമാശകള്‍ പറഞ്ഞു...എല്ലാവരും ചിരിച്ചു
പാസ്കലും ചിരിച്ചു;കണ്ണീരിന്റെ നനവുള്ള ചിരി.മുല്ലപ്പെരിയാര്‍ തീരത്തെ ജനതയുടെ പോരാട്ടത്തില്‍ പങ്കാളിയായിരുന്ന പാസ്കലിന്റെ അച്ഛന്‍ ജോസഫ്‌ സാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിഷയം മുല്ലപെരിയാറില്‍ കലങ്ങിമറിഞ്ഞു.സമരസമിതിക്കരനയ റോയ്‌ സാര്‍ കാശുവാങ്ങി കൂറുമാറിയതിനെചൊല്ലി അവന്‍ ദേഷ്യം കൊണ്ടു..
എല്ലാവര്‍ക്കും എത്രയും വേഗം കോളേജില്‍ ഒരിക്കല്‍ കൂടി ഒന്നിച്ചു കൂടണം.. അതിനു മുന്‍കൈ എടുക്കേണ്ട പാസ്കല്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെയെന്നു ആശ്വസിപ്പിച്ചു,പ്രാര്‍ഥിച്ചു.
അവസാനമായി വടക്കോട്ട് വന്നത് അലിക്കുട്ടിയുടെ കല്യാണത്തിനാണ് .. ഇനി ഷെമീറിന്റെ കല്യാണത്തിന് കൂടണം...
പാസ്കല്‍ പറഞ്ഞവസാനിപ്പിച്ചു....
അവന്‍ സാധാരണ ജീവിതത്തിലേക്ക്‌ തിരികെ വരുമെന്നും വീണ്ടും ഒന്നിച്ചു കൂടുമെന്നൊക്കെ വിശ്വസിച്ചാണ് മടങ്ങിയത്‌....
എങ്കിലും പേടിയുണ്ടായിരുന്നു.. എന്തിനെയും ലാഘവത്തോടെ മാത്രം കണ്ടു ശീലിച്ച പാസ്കലിന്റെ പഴയ മുഖമല്ലായിരുന്നു ഞങ്ങള്‍ അവിടെ കണ്ടത്‌...
തിരികെ മടങ്ങുമ്പോഴെല്ലാം ഞങ്ങള്‍ സംസാരിച്ചത്‌ എന്തിനായിരുന്നു ദൈവം പാസ്കലിന് തന്നെ ഇത് കരുതിവെച്ചത് എന്നായിരുന്നു..
വടക്കും തെക്കുമില്ലാതെ എല്ലാ സൗഹൃദങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ ഓടിച്ചാടി നടന്നിരുന്ന നന്മയെ....!
ദീര്‍ഘനാളുകള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ചയിലൊരു ദിവസം പാസ്കലിന്റെ മൊബൈല്‍ നമ്പറില്‍ നിന്നും എനിക്കൊരു കോള്‍ വന്നു...
മറുതലക്കല്‍ പാസ്കലാണ്.... കുശലന്വേഷണമാണ്.. എന്താണ് സംസാരിക്കുന്നത് എന്ന് വ്യകതമല്ല, വീട്ടിലാണ്... കുഴപ്പമില്ല... എന്നകാര്യം മാത്രം മനസ്സിലായി.. എന്ത് പറയണമെന്നറിയില്ല, എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ചു.. അവന്‍ പറയുന്നത് ഒട്ടും വ്യക്തമല്ലാതെ ഫോണ്‍ കട്ടായി...
സുഖം പ്രാപിക്കുന്നതില്‍ സന്തോഷിച്ചു...
പക്ഷെ...
സൗഹൃദത്തിന്റെ വലക്കണ്ണികള്‍ പൊട്ടിച്ച്‌ അവന്‍ പോയിരിക്കുന്നു...ഒരിക്കലും തിരിച്ചുവരാതെ..
ശ്രീജിത്ത്‌ രാവിലെയും വിളിച്ചിരുന്നു..
ചൊവ്വാഴ്ചയാണ് സംസ്കാരം
എനിക്ക് പോയെ പറ്റൂ....
അവന്റെ കല്യാണത്തിന് എവിടെയായാലും കുമളിയില്‍ എത്താമെന്ന് ഞാന്‍ വാക്ക്പറഞ്ഞതാണ്..