2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച
ഡബ്ള്‍ ലൈന്‍
പട്ടാമ്പിയില്‍ പഠിച്ചിരുന്ന കാലത്ത് എഴുതിയതാണിത്.കുറ്റിപ്പുറത്ത് നിന്നും പട്ടാമ്പിയിലേക്ക് അധിക ദൂരമൊന്നുമില്ല.ടിക്കറ്റെടുത്തും എടുക്കാതെയുമുള്ള ട്രെയിന്‍യാത്രയും പ്ലാറ്റ്ഫോമിലെ സുദീര്‍ഘങ്ങളായ കാത്തിരിപ്പുകളും സമ്മാനിച്ച സൗഹൃദങ്ങള്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു.ആ ഓര്‍മ്മകള്‍ക്ക്...
ഒന്ന്‍
പാത ഒന്നു മാത്രമായിരുന്നപ്പോള്‍
വണ്ടികളെത്ര സഹനശീലരായിരുന്നു..
വണ്ടികളെത്ര സ്നേഹശീലരായിരുന്നു..
ഔട്ടറില്‍ കിടക്കുന്ന
പാസഞ്ചര്‍ ചുരത്തുന്ന
കല്‍ക്കരി ഗന്ധമറിയാന്‍ കൊതിച്ച്
സ്റ്റേഷനില്‍ എക്സ്പ്രസ്
കാത്തുകിടക്കാറുണ്ടായിരുന്നു..
കാത്തിരിപ്പിന്റെ സമയനഷ്ടമറിയാതെ
ഇരുമ്പുചക്രങ്ങളുടെ
ഞെരക്കങ്ങള്‍ക്ക് കാതോര്‍ത്ത്
സ്റ്റേഷനില്‍ നമ്മളുമുണ്ടായിരുന്നു
രണ്ട്
ഇരട്ടപ്പാത വന്നതോടെ
വണ്ടികള്‍ അന്യരായി
കണ്ടാലറിയാത്തവരായി
ഷൊര്‍ണ്ണൂര്‍ - കാലിക്കറ്റ് പാസഞ്ചര്‍
വന്നാലും വന്നില്ലേലും
ശബ്ദവേഗങ്ങളെ
കീറിമുറിച്ചുകൊണ്ട്
കണ്ണൂര്‍ - ആലപ്പി
എക്സിക്യൂട്ടീവ് എക്സ്പ്രസ്
കുതിച്ചുപായും
ഒന്നു കുശലമോതിയിട്ട് പോലും
കാലമേറെയായി
എന്നിട്ടും
വണ്ടി കിട്ടാത്തതിലുള്ള
നിന്റെ പരിഭവം
സ്റ്റേഷനില്‍ പതിവ് ദൃശ്യമാകുന്നു
മൂന്ന്‍
പാത രണ്ടെണ്ണമായതോടെ
നമ്മളും രണ്ടായി
സുഹൃത്തേ..
ഇനി നമുക്ക്
രണ്ടു പാളത്തിലൂടെ
ഓടിക്കൊണ്ടിരിക്കാം;
പരസ്പരം കാണാതെ
കണ്ടാല്‍ത്തന്നെ മിണ്ടാതെ
2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച
ലക്ഷദ്വീപില്‍ ഒരു പെരുന്നാള്‍കാലം
അറബിക്കടലിനു മധ്യേ
കടലിന്റെ ഏകാന്തതയിൽ ഒറ്റപ്പെട്ടുകിടക്കുന്ന
അനേകം തുരുത്തുകളിലൊന്ന്...
റമളാനിലെ അവസാന സായഹ്നം...
വീടുകളില്‍ നിന്നും ആളുകൾ
മേലാബായിലേക്ക് (പടിഞ്ഞാറെ കടപ്പുറം)
കൂട്ടം കൂട്ടമായി ഒഴുകി.
എല്ലാവരും 'മാസം നോക്കുവാം ഫോണ്ടേത്'...
സന്ധ്യ തുടുത്തു വന്നതോടെ കടപ്പുറം ജനനിബിഡമായി
കുട്ടികള്‍ ,ചെറുപ്പക്കാര്‍ ,മധ്യവയസ്കര്‍ ,സ്ത്രീകള്‍ ...
ഇറച്ചിവെട്ടുകാര്‍ ,കച്ചവടക്കാര്‍ ,ദിക്ക്റുകാര്‍ ,മൌലവിമാര്‍ ...
എല്ലാവരും പടിഞ്ഞാറെ മാനത്ത് കണ്പാര്‍ത്തിരിക്കുന്നു.
ഏറെനേരം കഴിഞ്ഞില്ല, സന്തോഷംകൊണ്ട് നിറഞ്ഞ മാനത്ത്
ശവ്വാലമ്പിളിയുടെ തിരുപ്പിറവി...
'അള്ളാഹു അക്ബറള്ളാഹു അക്ബറ്..ലാഇലാഅ-
..'
അന്തരീക്ഷം തക്ബീര്‍ ധ്വനികള്‍ കൊണ്ട് മുഖരിതമായി.
ആളുകള്‍ കൂക്കിവിളിച്ചു...
കടപ്പുറത്ത് നിന്നും നാട്ടുവഴികളിലേക്ക് ചങ്ങലപോലെ നീണ്ടു പോകുന്ന അറ്റമില്ലാത്ത കൂക്കല്‍ ...
കുട്ടികള്‍ സന്തോഷത്തോടെ കടപ്പുറത്ത് ഓടിനടന്ന് പാടി:
''മാസം കണ്ട്നിയോ
വിളി വിളി ഇട്ട്നിയോ
ഹവ്വ തിത്തിയ
കണ്ണുപോലെ''
വിവരസാങ്കേതികവിദ്യയുടെ അതിവ്യാപനം നടക്കുന്ന ഇക്കാലത്തും പഴമയുടെ തനിമ കൈവിടാതെ ആഘോഷങ്ങള്‍ കൊണ്ടാടുന്ന ഒരു കൊച്ചുസമൂഹത്തിന്റെ –ലക്ഷദീപിന്റെ പെരുന്നാളാഘോഷത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ചിത്രമാണിത്.അറബിക്കടലിന്റെ കനത്ത ആഴത്തിനുമീതെ ഏകാന്തതയുടെ ഭാരവുംപേറി ഉയര്‍ന്നു നില്ക്കു ന്ന മുപ്പത്തിയാറോളം തുരുത്തുകള്‍ .ചുറ്റും പ്രകൃതിദത്തമായ പവിഴപുറ്റുകള്‍ കൊണ്ടലംകൃതമായ (സംരക്ഷിതമായ) സുന്ദരമായ ദ്വീപസമൂഹം. കവരത്തി, അഗത്തി, അമേനി, കടമത്ത്, കില്ത്താന്‍, ചെത്ത്‌ലാത്ത്, ബിത്ര, കല്പേനി, ആന്ത്രോത്ത്, മിനിക്കോയ് എന്നീ പത്തു ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളു. തദ്ദേശീയരില്‍ നൂറു ശതമാനവും ഇസ്ലാം മത വിശ്വാസികള്‍ . വിശ്വാസം ജീവിതത്തിന്റെറ ഭാഗമായി കാണുന്നവരാണ്ദ്വീപുകാർ. മുകളില്‍ അനന്തമായ ആകാശവും ചുറ്റും ആഴമേറിയ കടലും മാത്രം കൂട്ടിനുള്ള ഒരു സമൂഹത്തിനു വിശ്വാസികളാകാത്തിരിക്കാന്‍ വയ്യ. ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളുമെല്ലാം മതാധിഷ്ടിതമാകുന്നത് സ്വാഭാവികം മാത്രം.
കൂട്ടമായി, ഒരുമിച്ചുകൂടി, മാസംകണ്ട്, വിളിച്ചുകൂവി, തക്ബീര്‍ മുഴക്കി, പെരുന്നാളാഘോഷത്തിനു തുടക്കമിടുന്നു. ഇന്റെര്‍നെറ്റും എസ്.എം.എസ്സും കേബിള്‍ ടിവിയുമെല്ലാം ദ്വീപിൽ ലഭ്യമായിട്ടും അവരുടെ ‘മാസം നോക്കുന്നതില്‍ ’ പഴമയുടെ സുഗന്ധം അല്പംപോലും കെട്ടുപോയിട്ടില്ല. വിളിപ്പെട്ട്-കൂക്കിവിളിച്ച് -ശവ്വാലിന്റെ വരവറിയിക്കുന്ന ദ്വീപുകാര്‍ക്ക് പെരുന്നാൾ കൂട്ടായ്മയുടെ ഉത്സവകാലമാണ്.കൂക്കിവിളി ദ്വീപുകാര്‍ക്ക് പരമ്പരാഗതമെന്നോണം കൈമാറികിട്ടിയതാണ്.വന്‍കരയിലേക്ക് ചരക്കു തേടിപ്പോയ ഓടങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന്നൊടുവിൽ കടല്‍ പരപ്പിൽ ദൃശ്യമാകുന്നതോടെ ആളുകൾ കൂക്കി വിളിയിച്ചറിയിക്കുന്നു... ദൂരെ കടലിനു നടുവില്‍ ബ്രിട്ടീഷുകാരുടെ കപ്പലിന്റെ കൊടിയടയാളം ദൃശ്യമാകുമ്പോള്‍ തന്നെ തദ്ദേശവാസികൾ നാടുമുഴുവന്‍ കൂക്കിവിളിച്ച് അറീക്കുന്നു... പ്രതിരോധത്തിന്റെ കൂക്കൽ... അതുകൊണ്ടോക്കെയാണ് ഐശ്വര്യപൂര്‍ണ്ണമായ ഒരു സുദിനത്തിന്റെെ വരവ് അറിയിക്കുന്നതും കൂക്കിവിളിച്ചാവുന്നത്.
ദ്വീപുകള്‍ തമ്മിൽ പരസ്പരം കാണാന്‍ പറ്റാത്തത്ര അകലമുള്ളത് കൊണ്ടാകാം ഓരോ ദ്വീപിലെയും ഉത്സവാഘോഷങ്ങളിൽ പലതരം വ്യത്യാസങ്ങള്‍ കണ്ടുവരുന്നു.ഏതെങ്കിലും ഒരു ദ്വീപിലെ ചന്ദ്രപ്പിറവിയെ ആശ്രയിച്ചല്ല മറ്റു ദ്വീപുകളിലെ പെരുന്നാളാഘോഷം.എല്ലായിടത്തും മാസപ്പിറവി ദൃശ്യമാകണം.ആഘോഷങ്ങളില്‍ ഓരോ ദ്വീപുകാരും അവരവരുടെ തനിമ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.സല്കാരപ്രിയന്മാരായ ആന്ത്രോത്തുകാരുടെ പെരുന്നാള്‍ വിഭവസമൃദ്ധമാണെങ്കിൽ നഗരവല്കരിക്കപ്പെടുന്ന കവരത്തിയിൽ പഴയ ആചാരങ്ങളും മാമൂലുകളും കൈവിടാതെ നോക്കുന്നു.കുടിയേറ്റ ദ്വീപായ കടമത്തിലാകട്ടെ ഒരുതരം മിശ്രസംസ്കാരം നിലനില്ക്കുന്നു.
മാസം കണ്ടുകഴിയുന്നതോടെ ദ്വീപുകള്‍ പെരുന്നാൾ തിരക്കിൽ അലിഞ്ഞു ചേരുകയായി... നാലുദിവസത്തോളം നീണ്ടുനില്ക്കുന്ന ആഘോഷങ്ങള്‍ .. ആതിഥ്യമര്യാദയില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്തവരായി ദ്വീപുകാരെ മാറ്റിയത് പെരുന്നാൾ മുന്നോട്ടുവെച്ച മഹത്തായ സന്ദേശമായിരിക്കണം.രാത്രി മുതലേ ബന്ധുവീടുകള്‍ സന്ദര് ശിസച്ചുതുടങ്ങുകയായി.സ്തീകള്‍ ഫിത്വര്‍സകാത്തിന്റെ അരി വിതരണം ചെയ്യുന്നു.കുട്ടികള്‍ തക്ബീർ സംഘങ്ങളായി നാടുച്ചുറ്റുന്നു.മുതിര്‍ന്നിവർ പള്ളികളിലേക്ക്...പള്ളികളില്‍ പാതിരവരെ നീളുന്ന ദിക്റുകള്‍ , മൌലൂദ്,റാത്തീബ്... ഒടുവില്‍ ഒരുമയുടെ ഒറ്റപ്പാത്രത്തില്‍ നിന്നും ഒന്നിച്ചിരുന്നുള്ള ‘ചീര്ണി’ കഴിക്കല്‍. കൂടിത്തിന്നല്‍ വയറിന്റെ കത്തലിനെയും മനസ്സിന്റെ പിരിമുറുക്കത്തെയും കെടുത്തുന്നു
പെരുന്നാള്‍ ദിനം പുലരുന്നതും പള്ളികളിലെ മൌലീദ് പാരായണത്തോടെയാണ്.ശേഷം മുഹ്‌യദ്ദീന്പള്ളി, ബദരര്‍പള്ളി തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള പള്ളികളിലെല്ലാം ഭക്ഷണവിതരണമുണ്ട്. പെരുന്നാള്‍ദിനത്തിൽ ഒരാളും പട്ടിണി കിടക്കരുതെന്ന ഉദാത്തമായ സന്ദേശം ഉയര്‍ത്തുന്നതാണ് ഇത്തരം ചീര്ണി വിതരണം.
ഇന്നത്തെ തലമുറയോടു താരതമ്യം ചെയ്യുമ്പോള്‍ ദ്വീപിലെ പഴയ തലമുറയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു.തേങ്ങയും മീനും മാത്രം കൈമുതലായുള്ള ഒരു സമൂഹത്തിനു ഉപ്പ് തൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വന്‍ രയെ ആശ്രയിക്കണം.ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മംഗലാപുരത്തെക്കും കോഴിക്കോട്ടേക്കും കൊപ്രയും കയറും മറ്റുമായി പോകുന്ന പായകെട്ടിയ ഓടങ്ങള്‍ മാത്രമാണ് ഒരു പ്രതീക്ഷ.ആഴ്ചകള്‍ നീളുന്ന യാത്രയ്ക്ക് ശേഷമാണ് ഓടം വന്‍കരയിലെത്തുക .മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന്നൊടുവില്‍ കരയില്‍ നിന്നും അരിയും ധാന്യങ്ങളും കയറ്റിവരുന്ന ഓടങ്ങള്‍ ആശ്വാസത്തിന്റെറ വെള്ളിയോടങ്ങളാകുന്നു. വര്‍ഷകാലമാണെങ്കിൽ സ്ഥിതി ഇതിലും ദയനീയം.ഒറ്റ ഓടവും കടലിലിറക്കാനാവില്ല.വറുതിയുടെ മാസങ്ങള്‍ ... ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതുപോലും ദ്വീപുകാര്‍ അറിഞ്ഞത് മൂന്നുമാസം കഴിഞ്ഞായിരുന്നു. മഴക്കാലമെല്ലാം കഴിഞ്ഞ് മംഗലാപുരത്തേക്ക് പോയ ഒരു ഓടം തിരിച്ചുവന്നത് രാജ്യത്തിന്റെ ത്രിവര്‍ണ്ണതപതാക പാറിച്ചുകൊണ്ടായിരുന്നു.
ഇതുകൊണ്ടെല്ലാം തന്നെയാണ് ദ്വീപിലെ പെരുന്നാൾ ആഘോഷത്തിനു മാറ്റുകൂടുന്നത്.വേനലിലെ മഴപോലെ കുളിര്‍മ്മയുള്ള അനുഭവമാക്കി പെരുന്നാളിനെ മാറ്റാന്‍ ദ്വീപ് ജനത കിണഞ്ഞു പരിശ്രമിക്കുന്നു.ഇന്ന് യാത്ര-വാര്‍ത്താ വിനിമയ സൗകര്യങ്ങൾ വര്ദ്ധിച്ചു.യാത്രാ-ചരക്ക് കപ്പലുകൾ എല്ലാ സീസണിലും ഓടിത്തുടങ്ങി. മൊബൈല്‍ഫോണിന്റെയും ഇന്റെര്‍നെറ്റിന്റെയും അനന്തസാധ്യതകൾ ദ്വീപിലെ പുതിയ തലമുറ രുചിച്ചു കഴിഞ്ഞു. എന്നിട്ടും പെരുന്നാളാഘോഷത്തിന്റെ നാട്ടുതനിമയ്ക്ക് യാതൊരു കോട്ടവും തട്ടാതെ നോക്കാന്‍ ദ്വീപുകാര്‍ക്ക് കഴിയുന്നു.
പെരുന്നാള്‍ദിനത്തിൽ വീടിന്റെ അകത്തളങ്ങളിലെ കുളിമുറികൾ വിട്ട് ആണുങ്ങള്‍ പള്ളിക്കുളങ്ങളിലെക്ക് പോകുന്നു.വിസ്തരിച്ച് നീന്തിക്കുളിച്ച് പെരുന്നാള്‍ നിസ്കാരത്തിലേക്കുള്ള തയ്യാറെടുപ്പ്. ‘പെരുന്നാള്കളി’യാല്‍ ഉന്‍മിഷിത്തരായ സമൂഹം പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് പള്ളികളിലെക്ക്.. പെരുന്നാള്‍ നിസ്ക്കാരം- ഏറ്റവും പവിത്രമായ പ്രാര്‍ത്ഥന.. ശേഷം വീടുകളില്‍ പ്രഭാതഭക്ഷണം. പത്തിരി, ഇറച്ചിപത്തിരി, കിലാഞ്ചി, പൂക്കുത്ത്, അപ്പം, മുക്കിപ്പൊരിച്ചത്, വെട്ടിപ്പൊരിച്ചത്, കല്തപ്പം, മുട്ടമാല, അച്ചപ്പം,റൊട്ടി, മീന്‍ ചേര്‍ത്തു ള്ള വിവിധതരം പലഹാരങ്ങള്‍ ... വിഭവങ്ങളാൽ സമൃദ്ധമാണ് പെരുന്നാള്‍ദിനം. കോഴിക്കോട്ടുകാരെ പോലെ ഇക്കാര്യത്തില്‍ ദ്വീപുകാർ കേമന്മാർ തന്നെ. ഉച്ചയ്ക്ക് ദ്വീപുബിരിയാണിയായ 'ഇറച്ചിച്ചോർ' ഇല്ലാതിരിക്കില്ല.
മലബാറിലെ പെരുന്നാളാഘോഷങ്ങളില്‍ നിന്ന് ദ്വീപിനെ വേര്‍തിരിക്കുന്ന പ്രധാനഘടകമാണ് ‘ദിക്ര്‍കാരുടെ വരവ്’. ഉച്ചയോടെ വിവിധ പള്ളികളില്‍ നിന്നും ദഫ്മുട്ട് സംഘങ്ങള്‍ യാത്ര തുടങ്ങുന്നു. ഇവര്‍ മുഹമ്മദ് നബിയുടെയും ഔലിയാക്കളുടെയും (സൂഫിവര്യന്മാര്‍) വീരാപദാനങ്ങള്‍ പാടിപ്പുകഴ്ത്തി ദഫ്മുട്ടി വീടുവീടാന്തരം കയറിയിറങ്ങുന്നു.(റമദാന്‍ മുപ്പതു ദിവസവും പുലര്ച്ചെ മൂന്നു മണി മുതൽ നാലുമണിവരെ ദഫ്മുട്ടി ആളുകളെ ഉണര്‍ത്തുന്ന ‘അത്താളം വിളി’ക്കാര്‍ മറ്റൊരു സവിശേഷതയാണ്) നാല് ദിവസത്തോളം നീണ്ടുനില്ക്കുന്നതാണ് ദിക്ക്ര്‍കാരുടെ യാത്ര. കില്ത്താനില്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ, വിശ്രമമില്ലാത്ത യാത്രയാണെങ്കില്‍ കവരത്തിയിൽ ദിക്റുകാരുടെ വരവ് വൈകുന്നേരം മുതല്‍ പ്രഭാതം വരെയാണ്.പലയിടങ്ങളിലും ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കാണാം.ചെറിയ സംഘങ്ങളായി തുടങ്ങുന്ന യാത്ര രാത്രിയാകുന്നതോടെ വലിയ ജാഥയായി മാറുന്നു.വീടുകളില്‍ കുടിയേറിയ പിശാചുക്കളെ ആട്ടിയോടിക്കാന്‍ ദിക്റ്കാര്‍ വന്നു ‘ബെയ്ത്ത്’ (കീര്ത്ത്നങ്ങള്‍) ചോല്ലുന്നതോടെ സാധിക്കുമെന്നാണ് വിശ്വാസം. മുഹിയുദ്ദീന്‍ ഷെയ്ഖ്,റിഫായ് ഷെയ്ഖ് എന്നിവരുടെ പേരിലുള്ള കീര്‍ത്തനങ്ങളാണ് പ്രധാനമായും ചൊല്ലുന്നത്.
‘’ ആറ്റല്‍വാലി ഷെയ്ഖ് യാ അബ്ദുൽ ഖദീരെ...
ബന്നബാലകുല്ലും പോക്കിത്താ യാ ശേയ്ഖെ...’’
(ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട അബ്ദുല്‍ ഖാദര്‍ ശേയ്ഖെ...! വന്നുപെട്ട ആപത്തുകളെ ഇല്ലാതാക്കി തന്ന് ഞങ്ങളെ രക്ഷിക്കണേ..!)
പൊട്ടിയെ പുറത്താക്കി ശീപോതിയെ അകത്തിരുത്തുന്ന കേരളീയ ആചാരക്രമത്തിന്റെക ദ്വീപ് മാതൃകയാണിത്. വീടുവീടാന്തരം കയറിയിറങ്ങുന്ന ദിക്റുകാരെ കാത്ത് കുടുംബങ്ങള്‍ പുലരുവോളം കാത്തിരിക്കുന്നു. ക്രിസ്തുമസ് കരോളുകാരെ കാത്തിരിക്കുന്ന പോലെ.
പ്രവാചകന്മാരെയും ദിവ്യന്മാരെയും പുകഴ്ത്തിപ്പാടുന്ന കീര്‍ത്തനങ്ങളാണ് പ്രധാനം.ദഫ്മുട്ട് സംഘങ്ങള്ക്കൊ പ്പം ചിലയിടങ്ങളില്‍ കുത്ത്‌റാത്തീബുകാരുമുണ്ടാകും.അറബി, ഉറുദു ബെയ്ത്തുകളാണ് അധികവും. നാട്ടുഭാഷയിലും താളത്തിലുമുള്ള ബെയ്ത്തുകളുമുണ്ട്.പല ബെയ്ത്തുകളും ചൊല്ലിക്കേള്ക്കു മ്പോൾ കവാലിയുമായി നല്ല സാദൃശ്യം തോന്നും.മലബാറില്‍ പ്രചാരത്തിലുള്ള പല കീര്‍ത്ത്നങ്ങളും ദ്വീപിലെത്തുമ്പോൾ താളത്തിലും രീതിയിലും നീട്ടലും കുറുക്കലും കടന്നു വന്ന്‍ തനി ദ്വീപന്‍ ഉല്പന്നമായി മാറുന്നു.നാലാംദിവസം പ്രധാനപള്ളിയിൽ ദഫ്സംഘങ്ങൾ ഒരുമിച്ചുകൂടി ആഘോഷത്തിനു സമാപനം കുറിക്കുന്നു.കുത്ത്റാത്തീബ് ഇവിടെ മുഖ്യ ആചാരമാണ്.ശരീരത്തിന്റെക വിവിധഭാഗങ്ങളിൽ ശൂലംപോലെയുള്ള ആയുധങ്ങള്‍ കയറ്റി, ചൊല്ലുന്ന ബെയ്ത്തിന്റെ് താളത്തിലുള്ള നടത്തം പ്രധാനമാണ്. നാടോടി മെയ് വഴക്കത്തിന്റെൂ ചെറുകിരണങ്ങൾ റാത്തീബ് സംഘങ്ങളുടെ ആചാരങ്ങളില്‍ ദൃശ്യമാകും.പള്ളിയില്‍ നിന്നുള്ള കൂടിത്തിന്നലോടെ പെരുന്നാളാഘോഷത്തിനു സമാപനമാകുന്നു.
ആന്ത്രോത്തുകാരെ പോലെ സല്കാരപ്രിയന്മാരുടെ നാടായ അമിനിയില്‍ ഒരു പെരുന്നാള്‍കാലത്ത് അതിഥിയായി പോയത് ഒരിക്കലും മറക്കാനാവില്ല.അമിനിക്കാരായ ഏതാനും വിദ്യാര്ഥി കളുടെയും കോളേജിലെ സഹപ്രവര്‍ത്തകരായ റഫീഖ് മാഷിന്റെയും കാസ്മിക്കോയയുടെയും നിര്‍ബിന്ധപൂര്‍വ്വമുള്ള ക്ഷണമാണ് ഞങ്ങളെ (അധ്യാപക സുഹൃത്തുക്കളും ഉണ്ടായിരുന്നു) അമ്മിനിയിലെക്ക് ബോട്ട് കയറ്റിയത്.കോളേജ് സ്ഥിതി ചെയ്യുന്ന ദ്വീപായ കടമത്ത് നിന്നും ഒരു മണിക്കൂര്‍ ബോട്ടിൽ സഞ്ചരിച്ചാണ് അമിനിയിലെത്തിയത്. നിറഞ്ഞ ഹൃദയത്തോടെ ഒരു നാട് മുഴുവന്‍ ഞങ്ങളെ സല്കലരിച്ചു.പരിചിതരും അപരിചിതരുമായ ഒട്ടേറെപേർ വീടുകളിലേക്ക് വിളിച്ചു കൊണ്ടുപോയി. കീലാഞ്ചിയും അപ്പത്തരങ്ങളും കഴിച്ച് രാവിലെ തന്നെ വയർ നിറഞ്ഞു. ഉച്ചയ്ക്ക് ദ്വീപുബിരിയാണി... സൌഹ്യദങ്ങൾപടര്‍ത്തി , സ്നേഹം പകര്ന്നുതന്ന നിറവയർ സല്കാരങ്ങള്‍ .. ഒന്നും കഴിക്കാതെ പോകാന്‍ ആരും സമ്മതിക്കുന്നില്ല.. ‘മതി’യെന്നു പറയാന്‍ പാടില്ലെന്നുള്ള സ്നേഹപൂര്‍വ്വമായ ശാസനകൾ. എല്ലാ വീട്ടില്‍ നിന്നും ഇച്ചിരിയെങ്കിലും കഴിച്ച് ആതിഥേയരെ സംതൃപ്തിപ്പെടുത്തി. വൈകുന്നേരമായതോടെ ഞങ്ങള്‍ അവശരായി. ഇങ്ങനെ ഒരു നിറപെരുന്നാള്‍ ജീവിതത്തിലൊരിക്കലും ഉണ്ടായിട്ടില്ല. ഞങ്ങൾ മാത്രമായിരുന്നില്ല ഇങ്ങനെ വീടുവീടാന്തരം കയറിയിറങ്ങിയത് എന്നതായിരുന്നു അവിടെ കണ്ട ഒരു സവിശേഷത . ആ നാട്ടുകാര്‍ മുഴുവന്‍ പെരുന്നാൾ ദിവസം അന്യോന്യം അതിഥികളായി സല്ക്കരിക്കപ്പെട്ടുകൊണ്ടിരുന്നു. ലോകത്തില്‍ എവിടെയും കാണാത്ത അപൂര്‍വ്വ കാഴ്ച്ച! എല്ലാവീടുകളിലും മുറുക്കാനും സിഗരറ്റും ഒരു താലത്തില്‍ വെച്ചിട്ടുണ്ടായിരിക്കും. അന്നേദിവസം വീട്ടിലെ കുട്ടികള്‍ക്ക് വരെ സിഗരറ്റ് വലിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.വൈകുന്നേരം കടപ്പുറത്ത് ചെന്നപ്പോള്‍ സിഗരറ്റ് വലിച്ചു നടക്കുന്ന കുട്ടികളെ കണ്ട് ചിരിവന്നു... ലോകം മുഴുവന്‍ കീഴടക്കിയ മട്ടിലാണ് അവർ പുകവലിച്ചു തള്ളിയത്. വൈകുന്നേരം ബദർ പള്ളിയില്‍ കുത്ത്റാത്തീബ് കാണാന്‍ പോയി.
ബന്ധുവീടുകളും അയൽവീടുകളും സന്ദര്‍ശിക്കലും എല്ലായിടങ്ങളിൽ നിന്നും ചെറുതായിട്ടെങ്കിലും ഭക്ഷണം കഴിക്കലും ദ്വീപുകാരുടെ പെരുന്നാൾ ദിനത്തില്‍ സുപ്രധാനമായ കാര്യമാണ്.വൈകുന്നേരങ്ങളിൽ സ്ത്രീകളും കുട്ടികളും കടപ്പുറത്ത് ഒരുമിച്ചുകൂടി സൗഹൃദങ്ങൾ പങ്കുവെക്കലും പതിവാണ്.
കൂട്ടുചേരലിന്റെ മഹത്തായ സന്ദേശമാണ് ദ്വീപ്ജനതയ്ക്ക് പെരുന്നാള്‍ .സ്നേഹവും സൗഹൃദവും ഭക്ഷണവും പരസ്പരം പങ്കുവെക്കുന്ന ഉദാത്തമായ ആഘോഷം.ഒരുമയുടെ ഉത്സവകാലം,അവര്‍ പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയും ആഘോഷിച്ച്, കടല്പരരപ്പിന്റെ വിശാലതയ്ക്ക് മുകളില്‍ അതിജീവനത്തിന്റെു സംഘഗാനം മുഴക്കുന്നു; പഴമയുടെ തനിമ ചോര്‍ന്നു പോകാതെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)