2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

നിലച്ചുപോയി ആ സമയസൂചി


ഇക്കണ്ട കാലമത്രയും കൂട്ടിനുണ്ടായിരുന്ന തങ്കമ്മ ചേച്ചിയെ തനിച്ചാക്കി
ഒടുവില്‍ ജോന്നാസേട്ടന്‍ യാത്രയായി...
ദേഹം മുഴുവന്‍ വെള്ളപുതച്ച് കിടക്കുന്ന തന്റെ പ്രിയപ്പെട്ടവനെ
എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്ന്
കടുത്ത മാനസിക വിഭ്രാന്തിക്കടിപ്പെട്ടുപോയ തങ്കമ്മ ചേച്ചിക്ക്
ഇനിയും മനസ്സിലായിട്ടില്ല..
മൃതശരീരത്തിന്റെ അരികിലിരിക്കുന്നുണ്ടെങ്കിലും
എപ്പോഴാണ് അവിടെ നിന്നും എണീറ്റ്‌ പുറത്തേക്ക് ഓടുക എന്നു പറയാനാവില്ല
ചിലപ്പോള്‍ കൈകൊട്ടി ഉച്ചത്തില്‍ ചേച്ചി പാട്ടുപാടിയേക്കും



ജീവിതത്തിന്റെ സുവര്‍ണ്ണകകാലത്ത്‌ ഏക സമ്പാദ്യമായി കരുതി പോറ്റി വളര്‍ത്തി വലുതാക്കിയ പ്രിയപ്പെട്ട മകനെ ഒരു നോക്ക് കാണാന്‍ പോലും കഴിയാതെയാണ് ജോന്നസേട്ടന്‍ യാത്രയായത്‌...

വ്യത്യസ്തത കൊണ്ട് ജീവിതം അടയാളപ്പെടുത്തുന്ന നാട്ടുമനുഷ്യരെ തേടി കമ്മൂണിസ്റ്റപ്പയുമായി നടക്കുമ്പോഴാണ്
അങ്ങാടിയില്‍ വാച്ചുകട നടത്തുന്ന വൃദ്ധദമ്പതികള്‍ ശ്രദ്ധയില്പ്പെടുന്നത്.
ജീവിതത്തിന്റെ സായന്തനത്തില്‍
കൂട്ടിന് ആരോരുമില്ലാതെ പരസ്പരം താങ്ങും തണലുമായി കഴിയുന്ന
ജോന്നാസ്‌ റെജിനോള്‍ഡ് എന്ന ജോന്നാസേട്ടനും ഭാര്യ തങ്കമ്മചേച്ചിയും അധികമാരുടെയും ശ്രദ്ധയില്‍പെടാതെ
ഒറ്റപ്പെടലിന്റെ വേദന കടിച്ചമര്ത്തി ജീവിക്കുന്നത്
കമ്മൂണിസ്റ്റപ്പയാണ് നാടിനോട് ഹൃദയ വേദനയോടെ തുറന്നുപറഞ്ഞത്.

പ്രായം എണ്‍പത്‌ കഴിഞ്ഞെങ്കിലും ജോന്നസേട്ടന് നല്ല ഓര്‍മ്മ ശക്തിയുണ്ടായിരുന്നു...
കഴിഞ്ഞകാലങ്ങളിലെ ജീവിതത്തെ കുറിച്ച് പറയുമ്പോഴെല്ലാം
അദ്ദേഹം തിയ്യതി സഹിതമാണ് പറഞ്ഞിരുന്നത്...
ഏറെ കഷ്ടപ്പെട്ടാണ് മകനെ പഠിപ്പിച്ചു ബികോം ബിരുദധാരിയാക്കിയത്...
സംഭാഷണം മകനിലെക്ക് എത്തുമ്പോളെല്ലാം അദ്ദേഹം വിതുമ്പി...
വാടക വീട്ടില്‍ തനിച്ചു കഴിയുമ്പോഴും മകന്‍ തന്നെ വിളിക്കാന്‍
വരുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു....
ഒരിക്കലും തന്റെ മകനെ തള്ളിപ്പറയാന്‍
ഈ സ്നേഹസമ്പന്നനായ പിതാവ്‌ തയ്യാറല്ലായിരുന്നു...

പിന്നീട് ഞങ്ങള്‍ക്ക്‌ വേണ്ടപ്പെട്ട ഒരാളായി,
ഞങ്ങളില്‍ ഒരാളായി ജോന്നസേട്ടന്‍ മാറി...
വായനശാലയില്‍ ഇടയ്ക്കിടെ വരും...
മാഷേ... എന്നായിരുന്നു അദ്ദേഹം എന്നെ വിളിച്ചിരുന്നത്...
എല്ലാതരത്തിലും അദ്ദേഹത്തിന് താങ്ങും തണലുമായി ഞങ്ങളെല്ലാരുമുണ്ടായിരുന്നു
ഇടയ്ക്കിടെ ഫോണ്‍ ചെയ്യും...
പലപ്പോഴും കട തുറക്കാന്‍ പോലും കഴിയാതെ അദ്ദേഹം കിടപ്പിലായി..
വാടാകവീട്ടില്‍ ഞങ്ങളെല്ലാവരും ചെന്നുകണ്ടപ്പോള്‍
സന്തോഷമായെന്നും നാളെമുതല്‍ കടയില്‍ വരാമെന്നും പറഞ്ഞു...
ഒരു വാച്ച് പോലും കെട്ടാത്ത ഞങ്ങളില്‍ പലരും
അദേഹത്തിന്റെ അടുത്ത് വാച്ച് നന്നാക്കാന്‍ പോയി...
ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം വല്ലാത്ത അവസ്ഥയിലായിരുന്നു...
തങ്കമ്മ ചേച്ചിക്ക് ആയിടക്കാണ് മനോവിഭ്രാന്തി പിടിപ്പെട്ടത്‌...
വയ്യാണ്ട് കിടക്കുന്ന ജോന്നസേട്ടനെ മറന്ന് അവര്‍ വീട് വിട്ട് അങ്ങാടിയിലേക്ക് പായും...
വീടിനകം മുഴുവന്‍ വൃത്തികേടായി കിടക്കുന്നു...
എങ്കിലും ഞങ്ങളെ കാണുമ്പോള്‍ അദ്ദേഹത്തിന് ഏറെ സന്തോഷമുണ്ടായിരുന്നു...
പല തവണ അദ്ധേഹത്തിന്റെ മകനുമായി സംസാരിച്ചു..
പള്ളിലെ അച്ഛനുമായി സംസാരിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചു...
എല്ലാത്തിന്റെയും ഫലം പരാജയമായിരുന്നു...
ഒടുവില്‍ അദ്ദേഹത്തിനെയും ഭാര്യയെയും ഞങ്ങള്‍ തവനൂരില്‍ കൊണ്ടാക്കാന്‍ തീരുമാനിച്ചു...
പെട്ടെന്നൊരുനാള്‍
മകന്‍ വന്ന് അവരെ വീട്ടിലേക്കു കൊണ്ടുപോയി
സന്തോഷമായി...

കുറെ നാള്‍ കഴിഞ്ഞ് ഒരുദിവസം അദ്ദേഹം എന്നെ വിളിച്ചു...
മാഷേ...ഞങ്ങളിവിടെ വൃദ്ധസദനത്തിലാണ് ഒന്ന് കാണണമെന്ന് പറഞ്ഞു..
സങ്കടത്തോടെയാണ് ആ വാര്‍ത്ത‍ കേട്ടത്...
അവിടെ ചെന്നപ്പോള്‍ അദ്ദേഹം
അവിടെ എത്തിച്ചേരാനുള്ള സാഹചര്യങ്ങള്‍ പറഞ്ഞുകരഞ്ഞു..
അന്ന് രാവിലെ അവര്‍ വീട് വിട്ടിറങ്ങിയത്‌
ആത്മഹത്യ ചെയ്യാന്‍ ഉറച്ചുതന്നെയായിരുന്നു..
വല്ലതും കഴിച്ചിട്ട് രണ്ടുദിവസമായി .
കയ്യില്‍ വിഷക്കുപ്പി കരുതിയിട്ടുണ്ടായിരുന്നു...
അടുത്ത വീട്ടിലെ ചേച്ചി വിളിച്ചു കൊണ്ടുപോയി ഭക്ഷണം തന്നു...
അവരുടെ സ്നേഹത്തിന് മുമ്പില്‍ ദുരന്തമരണം വേണ്ടെന്ന് വെച്ചു...

ഇടയ്ക്കിടെ ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വൃദ്ധസദനത്തില്‍ പോകും
ഞങ്ങളെ കാണുമ്പോള്‍ സങ്കടങ്ങള്‍ മറന്ന് നാട്ടുവാര്‍ത്തകള്‍ ചോദിച്ചറിയും
ഒരു മകനെയല്ലേ ഞങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടിട്ടുള്ളൂ...
ഇപ്പോള്‍ കൂട്ടിന് ഒരുപാട് മക്കളുണ്ടെന്നു പറഞ്ഞപ്പോള്‍ മനം നിറഞ്ഞു...

അങ്ങനെയുള്ള യാത്രക്കിടയിലാണ് യുഗദര്‍ശനയുടെ നേതൃത്വത്തില്‍ അവിടുത്തെ അന്തേവാസികള്‍ക്ക് മുഴുവന്‍ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്‌..
പക്ഷെ അന്നെനിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല..

ഏറ്റവുമൊടുവില്‍ അദ്ദേഹത്തെ കാണുന്നത് ഒരുമാസം മുമ്പാണ്...
കൂടെ എന്റെ ഭാര്യയുമുണ്ടായിരുന്നു..
എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ അദ്ദേഹം കിടപ്പിലായിരിക്കുന്നു...
ഭാര്യ തങ്കമ്മ ചേച്ചി താഴെ എല്ലാവര്‍ക്കും പാട്ടുപാടിക്കൊടുക്കുന്ന തിരക്കിലാണ്
എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ച് അദ്ദേഹം കരഞ്ഞു...
മാഷേ... എനിക്കരുമില്ല മാഷേ ...
എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ
ഞാന്‍ വിഷമിച്ചു...
തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ അദേഹത്തിന്റെ മകന്റെ വീട്ടില്‍ ഒരിക്കല്‍ കൂടി കയറി..
മകന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ....
ജോന്നെസട്ടന്റെ ദയനീയാവസ്ഥ അവരോടു പറഞ്ഞു...
അവിടെ പോകണമെന്ന് പറഞ്ഞു...
പിന്നോടോരിക്കല്‍ കൂടി ഞാന്‍ വൃദ്ധസദനത്തില്‍ പോയിരുന്നു...
അദ്ദേഹം ഒട്ടും വയ്യാതെ മരണാസന്നനായി കിടക്കുകയാണെന്ന്
അവിടുത്തെ സൂപ്രണ്ട് പറഞ്ഞു...
തങ്കമ്മ ചേച്ചി അപ്പോഴും പാട്ട് പാടി നടക്കുകയാണ്...
ആ ദയനീയമായ കാഴ്ച കാണേണ്ടെന്നു വെച്ചു ഞാന്‍ മടങ്ങി



ഇന്നലെ രാവിലെ ബീരാഞ്ചിറ കോര്‍ണറില്‍ ശ്രീ മുജീബ്‌ പൂളക്കലിന്റെ പോസ്റ്റിലൂടെയാണ് മരണ വാര്‍ത്ത‍ അറിഞ്ഞത്...
ഉടന്‍ വൃദ്ധസദനത്തിലെ സൂപ്രണ്ടിനെ വിളിച്ചു: സംസ്കാരം എവിടെ വെച്ചാണെന്നറിയന്‍
ബോഡി കൊണ്ടുപോകാന്‍ മകന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു...

കൊടക്കലിലെ മകന്റെ വീട്ടില്‍ പോയി
വെള്ള പുതച്ചുകിടക്കുന്ന ജോന്നെസേട്ടന്റെ അരികില്‍ ഏതോ സ്വപ്നത്തിലെന്നപോലെ തങ്കമ്മ ചേച്ചി ഇരിക്കുന്നുണ്ട്...
അവരുടെ മനസ്സില്‍ ഇപ്പോള്‍ എന്താണെന്ന് ആര്‍ക്കു പറയാനാകും...

ചുറ്റുവട്ടങ്ങളില്‍ മകനെ നോക്കി, കണ്ടില്ല...
സുരേഷ്...
പത്തുമാസം ഗര്‍ഭം ചുമന്ന് നൊന്തു പ്രസവിച്ച
സ്വന്തം അമ്മ ഇനിയും ബാക്കിയുണ്ട്...
അവരെയെങ്കിലും കാത്തു കൊള്ളാന്‍ നിനക്ക് കഴിഞ്ഞെങ്കില്‍...!

( ഇവരെ കുറിച്ചെഴുതിയ 'ബീരഞ്ചിരയിലെ സമയസൂചികള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://communistappa.blogspot.in/2011/07/6.html)

2013, മാർച്ച് 24, ഞായറാഴ്‌ച

പാസ്കല്‍



ഇന്നലെ രാത്രി ഒന്നരമണിക്ക് കുമളിയില്‍ നിന്നും ശ്രീജിത്തിന്റെ അസാധാരണമായ കോള്‍ കണ്ടപ്പോഴേ നെഞ്ച് പിടക്കാന്‍ തുടങ്ങിയിരുന്നു...
ഒന്നും പറയാന്‍ കഴിയാതെ, മറുതലയ്ക്കല്‍ അവന്‍ വിയര്‍ക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു...
''പാസ്കല്‍.... അവന്‍ പോയടാ...''
പിന്നെയൊന്നും പറയാന്‍ കഴിഞ്ഞില്ല;ചോദിക്കാനും.
കുമളിയിലെ ബിഎഡ്കാലം പകര്‍ന്നുതന്ന ഏറ്റവും ഊഷ്മളമായ സൗഹൃദമാണ് പാതിരാത്രിയില്‍ ഒന്നും പറയാതെ പടിയിറങ്ങിപ്പോയത്..
പാസ്കലിന് ബ്രെയിന്‍ ട്യൂമറായിരുന്നു.കഴിഞ്ഞ ഡിസംബര്‍ അവസാനത്തിലാണ് രോഗം അറിയുന്നത്.വളരെവേഗത്തില്‍ ട്യൂമര്‍ പടര്‍ന്നുപിടിച്ചു.കോട്ടയം കരിത്താസ്‌ ഹോസ്പിറ്റലില്‍ നിന്നും മുപ്പതുദിവസത്തെ കീമോയ്ക്ക് ശേഷംവീട്ടിലേക്ക്‌ കൊണ്ടുവന്ന അവനെ, ഒട്ടുംവയ്യാതെ പെരിയാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച വിവരം ഇന്നലെ രാവിലെ തന്നെ ശ്രീജിത്ത്‌ വിളിച്ചുപറഞ്ഞിരുന്നു.
മഹാത്മാഗാന്ധി സര്‍വ്വകലാശാല ടീച്ചര്‍ എജുക്കേഷന്‍സെന്‍റര്‍ കുമളിയിലെ രണ്ടായിരത്തി ആറു ബാച്ചിലെ അറുപതോളം വരുന്ന പുരുഷപ്രജളില്‍ ഏറ്റവും പൊക്കമുണ്ടായിരുന്നത് പാസ്കലിനായിരുന്നു.അത് കൊണ്ട് തന്നെ കോളേജിലെ എല്ലാ കുഞ്ഞുകൂട്ടായ്മകളെയും ഈ കുമളിക്കാരന്‍ ഉയരം കൊണ്ടും അതിലുമപ്പുറം നിറഞ്ഞസ്നേഹം കൊണ്ടും എത്രവട്ടം തോല്‍പ്പിച്ചിട്ടുണ്ടായിരുന്നു..!
ഹോസ്റ്റല്‍വാസികളായ ഞങ്ങള്‍ക്ക്‌ നാട്ടുകാരന്‍ എന്ന നിലയ്ക്ക് പാസ്കല്‍ ഒരു അത്താണിയായിരുന്നു.കോളേജിനകത്തും പുറത്തും നടക്കുന്ന എന്തിനും ഏതിനും പാസ്കല്‍ ഒരു അനിവാര്യഘടകമായിരുന്നു...അവധിദിവസങ്ങളില്‍ തേക്കടിയില്‍ ബോട്ടുയാത്ര തരപ്പെടുത്താന്‍ പാസ്കല്‍ തന്നെ വേണമായിരുന്നു...
കോളേജിനു പിറകിലെ കുരിശുമല എത്രതവണ കയറിയെന്നോര്‍മ്മയില്ല,
മിക്കപ്പോഴും കൂട്ടിന് പാസ്കലുണ്ടായിരുന്നു...
ചെല്ലാര്‍കോവിലിലെ പാറക്കെട്ടുകളില്‍ കയറിനിന്ന് താഴെ തമിഴ്‌നാട്‌, ചിത്രത്തിലെന്നപോലെ അടുക്കിവെച്ചിരിക്കുന്നത് കണ്ട് ആശ്ചര്യപ്പെടുമ്പോള്‍ ...
കാറ്റുവീശിത്തിമര്‍ക്കുന്ന രാമക്കല്‍മേട് കയറുമ്പോള്‍ ....
അതിര്‍ത്തികടന്ന് കമ്പം തേനിയിലെ മുന്തിരിപ്പാടങ്ങള്‍
പൂത്തുനില്‍ക്കുന്നത് കാണുമ്പോള്‍ ...
ചൈത്രപൌര്‍ണ്ണമിനാളില്‍ മലമുകളിലെ മംഗളാദേവി ക്ഷേത്രത്തിലേക്ക്‌ കണ്ണകിയെ കാണാന്‍ പോയപ്പോള്‍...
വൈകുന്നേരങ്ങളില്‍ അമരാവതിയിലെ സ്കൂള്‍മുറ്റത്ത്‌ വോളിബോളിന്റെ ആരവങ്ങളുയരുമ്പോള്‍ കളിക്കാരനും കാഴ്ച്ചക്കരനുമായി..
എല്ലായ്പോഴും കൂട്ടിന് ഞങ്ങള്‍ക്കൊപ്പം പാസ്ക്കലുണ്ടായിരുന്നു;എല്ലാത്തിനും നേതൃത്വം കൊടുത്ത്...
കഴിഞ്ഞ ജനുവരി ഇരുപത്തിനാലിനാണ് പാസ്ക്കലിനെ അവസാനമായി കണ്ടത്‌.കോട്ടയത്തെ കാരിത്താസ്‌ ആശുപതിയില്‍ വെച്ച്.ഒരാളുടെ സഹായമില്ലാതെ എഴുന്നെറ്റിരിക്കാന്‍ പോലും കഴിയുന്നില്ല...ആരൊക്കെയാണ് വന്നിരിക്കുന്നതെന്ന് അവന്റെ മമ്മി ചോദിച്ചപ്പോള്‍ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നെങ്കിലും പാസ്കല്‍ ഓരോരുത്തരെയായി ഓര്‍ത്തെടുത്തു..
''അബ്ദു....അലിക്കുട്ടി....സൈദ്‌...ജോത്സ്ന...ഭര്‍ത്താവ്‌...മുനീര്‍''
സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്... കുശലാന്വേഷണത്തിനിടെ മമ്മിയെ ചേര്‍ത്ത്‌ പിടിച്ചു കരഞ്ഞു...
''ഞാന്‍ രക്ഷപ്പെടോ......? എനിക്ക് ജീവിക്കണം''
പിരിമുറുക്കം കുറയ്ക്കാന്‍ ഞങ്ങള്‍ പഴയ തമാശകള്‍ പറഞ്ഞു...എല്ലാവരും ചിരിച്ചു
പാസ്കലും ചിരിച്ചു;കണ്ണീരിന്റെ നനവുള്ള ചിരി.മുല്ലപ്പെരിയാര്‍ തീരത്തെ ജനതയുടെ പോരാട്ടത്തില്‍ പങ്കാളിയായിരുന്ന പാസ്കലിന്റെ അച്ഛന്‍ ജോസഫ്‌ സാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിഷയം മുല്ലപെരിയാറില്‍ കലങ്ങിമറിഞ്ഞു.സമരസമിതിക്കരനയ റോയ്‌ സാര്‍ കാശുവാങ്ങി കൂറുമാറിയതിനെചൊല്ലി അവന്‍ ദേഷ്യം കൊണ്ടു..
എല്ലാവര്‍ക്കും എത്രയും വേഗം കോളേജില്‍ ഒരിക്കല്‍ കൂടി ഒന്നിച്ചു കൂടണം.. അതിനു മുന്‍കൈ എടുക്കേണ്ട പാസ്കല്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെയെന്നു ആശ്വസിപ്പിച്ചു,പ്രാര്‍ഥിച്ചു.
അവസാനമായി വടക്കോട്ട് വന്നത് അലിക്കുട്ടിയുടെ കല്യാണത്തിനാണ് .. ഇനി ഷെമീറിന്റെ കല്യാണത്തിന് കൂടണം...
പാസ്കല്‍ പറഞ്ഞവസാനിപ്പിച്ചു....
അവന്‍ സാധാരണ ജീവിതത്തിലേക്ക്‌ തിരികെ വരുമെന്നും വീണ്ടും ഒന്നിച്ചു കൂടുമെന്നൊക്കെ വിശ്വസിച്ചാണ് മടങ്ങിയത്‌....
എങ്കിലും പേടിയുണ്ടായിരുന്നു.. എന്തിനെയും ലാഘവത്തോടെ മാത്രം കണ്ടു ശീലിച്ച പാസ്കലിന്റെ പഴയ മുഖമല്ലായിരുന്നു ഞങ്ങള്‍ അവിടെ കണ്ടത്‌...
തിരികെ മടങ്ങുമ്പോഴെല്ലാം ഞങ്ങള്‍ സംസാരിച്ചത്‌ എന്തിനായിരുന്നു ദൈവം പാസ്കലിന് തന്നെ ഇത് കരുതിവെച്ചത് എന്നായിരുന്നു..
വടക്കും തെക്കുമില്ലാതെ എല്ലാ സൗഹൃദങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ ഓടിച്ചാടി നടന്നിരുന്ന നന്മയെ....!
ദീര്‍ഘനാളുകള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ചയിലൊരു ദിവസം പാസ്കലിന്റെ മൊബൈല്‍ നമ്പറില്‍ നിന്നും എനിക്കൊരു കോള്‍ വന്നു...
മറുതലക്കല്‍ പാസ്കലാണ്.... കുശലന്വേഷണമാണ്.. എന്താണ് സംസാരിക്കുന്നത് എന്ന് വ്യകതമല്ല, വീട്ടിലാണ്... കുഴപ്പമില്ല... എന്നകാര്യം മാത്രം മനസ്സിലായി.. എന്ത് പറയണമെന്നറിയില്ല, എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ചു.. അവന്‍ പറയുന്നത് ഒട്ടും വ്യക്തമല്ലാതെ ഫോണ്‍ കട്ടായി...
സുഖം പ്രാപിക്കുന്നതില്‍ സന്തോഷിച്ചു...
പക്ഷെ...
സൗഹൃദത്തിന്റെ വലക്കണ്ണികള്‍ പൊട്ടിച്ച്‌ അവന്‍ പോയിരിക്കുന്നു...ഒരിക്കലും തിരിച്ചുവരാതെ..
ശ്രീജിത്ത്‌ രാവിലെയും വിളിച്ചിരുന്നു..
ചൊവ്വാഴ്ചയാണ് സംസ്കാരം
എനിക്ക് പോയെ പറ്റൂ....
അവന്റെ കല്യാണത്തിന് എവിടെയായാലും കുമളിയില്‍ എത്താമെന്ന് ഞാന്‍ വാക്ക്പറഞ്ഞതാണ്..