2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ഗാന്ധാരി കല്യാണസൌഗന്ധികം ആവശ്യപ്പെട്ടത്രേ ..!

നമ്പ്യാരുടെ 'കല്യാണസൌഗന്ധിക'ത്തിന് കേരളായൂണിവേഴ്സിറ്റിയുടെ പുതിയ വ്യാഖ്യാനം.. ഭീമസേനനോടു കല്യാണസൌഗന്ധികം ആവശ്യപ്പെട്ടത് ഗാന്ധാരിയാണത്രേ..! മൂന്നാം സെമസ്റ്റര്‍ ബി എ/ ബി എസ് സി അഡീഷണല്‍ ലാംഗ്വേജ് മലയാളം, 'ദൃശ്യകലാസാഹിത്യം' എന്ന പുസ്തകത്തിലാണു ഈ പുതിയ വ്യാഖ്യാനമുള്ളത്‌. ഗാന്ധാരിയെക്കൊണ്ട് കല്യാണസൌഗന്ധികം നിറഞ്ഞതിനാല്‍ സര്‍വ്വകലാശാലയ്ക്ക് ഈ പുസ്തകം റീ പ്രിന്‍റ് ചെയ്യേണ്ടിവന്നു.എന്നിട്ടും ഗാന്ധാരി ഇനിയും ബാക്കി നില്‍ക്കുന്നു; തീരാത്ത വിലാപമായ്‌ :

''പാണ്ഡവന്മാരുടെ വനവാസക്കാലത്ത് 'ഗാന്ധാരി' സൗഗന്ധികപുഷ്പഗന്ധത്താല്‍ ആകൃഷ്ടയാകുന്നതും പുഷ്പലാഭത്തിനു ഭീമസേനനെ സമീപിക്കുന്നതും ഭീമന്‍ പൂവ് തേടിപ്പോകുന്നതും ഹനുമാന്‍ ഭീമന്റെ ദര്‍പ്പമടക്കുന്നതും പൂവ്നേടി ഭീമന്‍ തിരിച്ചെത്തുന്നതുമാണ് കല്യാണസൌഗന്ധികത്തിന്‍റെ ഇതിവൃത്തം''

പാവം പാഞ്ചാലി!!!!

ഇത് കല്യാണസൌഗന്ധികമല്ല പാഞ്ചാലിവധം ആട്ടക്കഥയാണ്.

എത്ര ലാഘവത്തോടെയാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ ടെക്സ്റ്റ്‌ബുക്കുകള്‍ തയ്യാറാക്കുന്നത് ? ഈ പഠനക്കുറിപ്പ് തയ്യാറാക്കിയ പണ്ഡിതന്‍ കുറേക്കൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു..? ആ മാന്യദേഹത്തിന്‍റെ പേരിന്‍റെ കൂടെയുള്ള ഡോക്ടര്‍ , ഒരു വൈദ്യശാസ്ത്ര പദവിയായിരിക്കാമെന്ന് സമാധാനിക്കാം. അല്ലാതെന്തു ചെയ്യാം...!

2010 മാർച്ച് 1, തിങ്കളാഴ്‌ച

വീണിതല്ലോ കിടക്കുന്നു...!

ക്ലാസ്മുറിയിലിരുന്ന്
കുത്തിക്കുറിച്ച കഥകള്‍ വായിച്ച്
കഥാകൃത്ത് സുരേന്ദ്രന്‍ മാഷ്‌ പറഞ്ഞു:
സുന്ദരം, കവിതപോലെ !

പിന്നീടെഴുതിയത് മുഴുവന്‍
കവിതകളായിരുന്നു
അവ വായിച്ച്
കവി രാമചന്ദ്രന്‍ മാഷ്‌ പറഞ്ഞു:
രമണിയം, കഥപോല്‍!

2010 ഫെബ്രുവരി 28, ഞായറാഴ്‌ച

കുറുക്കന്‍ ചത്താലും

കുറുക്കന്‍ ചത്തു;
കണ്ണ് കോഴിക്കൂട്ടിലേക്ക് തന്നെ
ഫാസ്റ്റ്ഫുഡ് കോര്‍ണറിലെ
തന്തൂരിക്കൂട്ടിലേക്ക്...

2010 ഫെബ്രുവരി 25, വ്യാഴാഴ്‌ച

രം നരം

തൊണ്ടയില്‍
കവിത കുരുങ്ങിച്ചത്ത
ശങ്കരന്‍മാഷിന്റെ
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍
ഒരു കവിത
രംനരംനരനരം നിരന്നു നിന്നു


എത്ര മാത്ര തിരിച്ചുനോക്കിയിട്ടും
നിര്‍ണയിക്കാനായില്ല ഒരാള്‍ക്കും,
ലഘുത്വത്തിനും ഗുരുത്വത്തിനും ഇടയിലെ
കവിതയുടെ ചവര്‍പ്പ്

2010 ഫെബ്രുവരി 23, ചൊവ്വാഴ്ച

പാലം കഥകള്‍

ഒന്ന്
പാലം കുലുങ്ങിത്തുടങ്ങിയപ്പോഴേക്കും
കേളന്‍ കിലുകിലാ കുലുങ്ങാന്‍ തുടങ്ങി
കാരണം
കേളനായിരുന്നു പാലത്തിന്‍റെ കോണ്ട്രാക്ടര്‍

രണ്ട്
പാലം കടക്കുവോളം
"നാരായണാ...
നാരായണാ..."
പാലം കടന്നപ്പോള്‍
"നാരായണീ...
നാരായണീ..."

2009 നവംബർ 19, വ്യാഴാഴ്‌ച

പിടിവലി

നീ
നിന്നിലേക്ക്‌
വലിക്കാത്തതു കൊണ്ടല്ലേ
ഞാന്‍
എന്നിലേക്ക്‌
വലിഞ്ഞത്

കവി

കവിത
ചുരത്തിയിരുന്നവന്‍ തന്നെ
കവിത
കറന്നു തരാന്‍ തുടങ്ങിയതോടെ
കവിതയില്‍
വെള്ളത്തിന്റെ അംശം
കൂടിക്കൂടി വന്നു