2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച

അവറാന്‍ എന്ന അറിവാളന്‍

അവറാന്‍ ഒരു സാധാരണ കര്‍ഷകനാണ്.മലപ്പുറം ജില്ലയിലെ ആതവനാട് സ്വദേശി.പ്രാഥമികവിദ്യാഭ്യാസം പോലും നേടിയിട്ടില്ല.പ്രായം അറുപത്തിരണ്ട്. പക്ഷെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ പ്രസിദ്ധീകരിച്ച ‘Farm innovators 2010’ എന്ന കാര്‍ഷികരംഗത്തെ കണ്ടുപിടുത്തങ്ങളുടെ പുസ്തകത്തില്‍ അവറാന് സവിശേഷമായ ഇടം കിട്ടിയിട്ടുണ്ട്. ഇത് യാദൃശ്ചികമായി സംഭവിച്ചു പോയതല്ല. ‘മണ്ണാക്കര’ എന്ന തന്റെ വീട്ടുപേരിനെ അര്‍ത്ഥപൂര്‍ണ്ണമാക്കുംവിധം മണ്ണി ല്‍ പൊന്നു വിളയിക്കാ ന്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി സ്വയം വികസിപ്പിച്ചെടുത്ത ‘മയില്‍പ്പീലി സ്പ്രിങ്ങ്ല ര്‍’ എന്ന സൂക്ഷ്മജലസേചനരീതിയിലൂടെയാണ് കണ്ടുപിടുത്തങ്ങളുടെ ചരിത്രപുസ്തകത്തിലേക്ക് അവറാന്‍ നടന്നു കയറിയത്.. പാഠപുസ്തകത്തില്‍ എഴുതിവെച്ച ഒരു ശാസ്ത്രവും അഭ്യസിക്കാന്‍ കഴിയാത്ത അവറാനെ സംബന്ധിച്ചിടത്തോളം അനുഭവജ്ഞാനമാണ് സകലത്തിന്റെയും അടിസ്ഥാനം. ‘‘നമ്മുടെ രാജ്യം കോടിക്കണക്കിന് ഉറുപ്പിക ചെലവിട്ട് പഠിപ്പിച്ചവരൊക്കെ ഇപ്പോള്‍ വിദേശത്താണ്.. നാട്ടിന് പത്ത്‌പൈസയുടെ ഉപയോഗമില്ലാത്തവര്‍.അവര്ടെ അച്ഛനീം അമ്മനീം വരെ ഞമ്മള് നോക്കക്കണം’’ അഭ്യസ്തവിദ്യർ നാട് വിട്ടോടുമ്പോള്‍ അവറാനെ പോലെയുള്ളവര്‍ക്ക് കൃഷിഭൂമിയെ കാത്തുകൊള്ളാതിരിക്കാനവില്ല,അത്രമേല്‍ ഈ മണ്ണിനോട് സ്നേഹവും കൂറും ഉള്ളവരാണവർ “ങ്ങളെന്താ പറയണേ? ഏതേലും കൃഷിക്കാരൻ ഇവിടെ രാസവളോം കീടനാശിനീം കൊണ്ടുവന്നോ? ഈ ശാസ്ത്രം പറയണോരല്ലേ അത് നാടു മുഴ്മൻ അടിക്കാൻ പറഞ്ഞേ.. നെല്ലിലൊക്കെ ഡി ഡീ ടീം എൻഡോ സൾഫാനുമല്ലേർന്നു. കുലച്ച വാഴേന്റെ മാനീല് വരെ യൂറിയ കൊടുത്തീർന്നില്ലേന്ന്.. എന്നിട്ട് മണ്ണൊക്കെ ചത്ത് ഒന്നൂല്ലാണ്ടായപ്പോ ഇനി അതൊന്നും വേണ്ടാന്ന് പറയണതും അവര് ന്നെ. ന്ന്ട്ട് കർഷകന്മാർ തെറ്റുചെയ്യുണൂന്ന് പറച്ചിലും.. രാസവളമിടാണ്ട് ഇപ്പോ ന്താ ണ്ടാവാ.. പണ്ട് ഒരു ഡൈവറുണ്ടാർന്നു ഓൻ ആലീക്കാന്റെ ജീപ്പെടുത്ത് പോമ്പോ എറക്കത്തില് വണ്ടി ന്യൂട്ടറായിട്ട് ഓഫായി.. കണ്ട്രോൾ പോയപ്പോ ഓൻ ചാടി എറങ്ങി “ദാ ആലീക്കാന്റെ വണ്ട്യാ പോണോ” ന്ന് നെലവിളിച്ച ചേലുക്കാ ഈ ശാസ്ത്രം. അവരു കണ്ടമാനം വളോം കീടനാശിനീമൊക്കെ വിതറി ഇപ്പോ കാര്യം പിടിവിട്ടപ്പോ വണ്ടീന്ന് ചാട്യറങ്ങി കർഷകന്മാരോട് ഉദ്ബോധിപ്പിക്കാ ഇങ്ങളെങ്ങനെങ്കിലും ദൊന്ന് നിർത്തീംന്ന്.. നടക്കോ അത്? കോടിക്കണക്കിനുറപ്യ ചെലവാക്കി പഠിച്ചിട്ടും പഠിപ്പിച്ചിട്ടും ഇവരെ കൊണ്ട് രാജ്യത്തിനെന്താ നേട്ടം? എന്താ ഉപകാരായിട്ട് ഇവര് കണ്ടു പിടിച്ചിരിക്കണത്?” കൃഷിയും ജലസേചനവും മാത്രമല്ല, ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളെകുറിച്ചും അവറാന് സ്വന്തവും സ്വതന്ത്രവുമായ നിലപാടുകളുണ്ട്. നാട്ടുമ്പുറത്തുകാരന്റെ സഹജമായ നര്‍മ്മബോധത്തോടെ അദ്ദേഹം എല്ലാത്തിനോടും വാചാലനാകുന്നു. പുസ്തകജ്ഞാനത്തിനപ്പുറം അനുഭവജ്ഞാനത്തിലൂടെ നേടിയെടുത്ത ശാസ്ത്രാവബോധമാണ് അവറാനെ പല കണ്ടുപിടുത്തങ്ങളിലേക്കും നയിച്ചത്‌ മലപ്പുറം ജില്ലയില്‍ 2004ല്‍ ഉണ്ടായ കടുത്ത വരള്‍ച്ച അഞ്ചേക്കറോളം വരുന്ന അവറാന്റെ കൃഷിഭൂമിയെ സാരമായി ബാധിക്കാന്‍ തുടങ്ങി.മുപ്പത്‌ വാഴ നനക്കുമ്പോഴേക്കും കിണറ്റിലെ വെള്ളം വറ്റും. ബാക്കിവരുന്ന വിളകള്‍ക്ക്‌ വെള്ളം കിട്ടാത്ത അവസ്ഥ. ‘കുറച്ചു വെള്ളം കൊണ്ട് കൂടുതല്‍ നന’ എങ്ങനെ സാധ്യമാകും എന്ന ചിന്തയിലായി പിന്നെ അവറാൻ. ഒന്നുരണ്ടു രാത്രികള്‍ നീണ്ടുനിന്ന ആലോചനകള്‍ നമ്മുടെ ജലസേചന രംഗത്ത്‌ ഒരു വഴിത്തിരിവിനെ കുറിക്കുന്ന കണ്ടുപിടുത്തത്തിന് കാരണമായി. വെള്ളം കൃഷിയിടങ്ങളിലൂടെ ചാലുകീറി ഒഴുക്കിവിടുന്ന ജലസേചനമാണ് പരമ്പരാഗതമായി നാം പിന്തുടരുന്നത്.ജലത്തിന്റെ ഈ ധാരാളിത്തം കൊണ്ട് മണ്ണും വളവും ഒലിച്ചുപോകുന്നു.ശക്തമായ ജലപ്രവാഹത്താല്‍ ചെടികളുടെ ഇലകള്‍ ചീയുന്നു, പൂക്കള്‍ കൊഴിയുന്നു.ഏക്കറുകള്‍ വരുന്ന കൃഷിയിടങ്ങളില്‍ ചാലുകീറി വെള്ളം തിരിച്ചു വിടാന്‍ തൊഴിലാളികളെ കിട്ടുന്നില്ല.കിട്ടിയാല്‍ തന്നെ താങ്ങാവുന്നതിലുമപ്പുറമുള്ള കൂലിയും.ഇങ്ങനെ പരമ്പരാഗത ജലസേചന രീതി എല്ലാംകൊണ്ടും പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സ്പ്രിങ്ങ്ലറുകൾ ഉപയോഗിച്ച് കൃഷിഭൂമിയില്‍ കൃത്രിമ മഴ പെയ്യിക്കുന്ന ജലസേചന മാതൃകകൾ വ്യാപകമാകാൻ തുടങ്ങിയത്.എന്നാല്‍ പൂക്കൾ കൊഴിയുന്നതും ഇലകൾ ചീയുന്നതും ഇല്ലാതാക്കാൻഈ രീതികൊണ്ടും സാധിച്ചില്ല. അതുകൊണ്ടുതന്നെ അവറാന്റെ കണ്ടുപിടുത്തം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. Micro sprinclerകളാണ് അദ്ദേഹം തന്റെ ജലസേചന മാതൃകയ്ക്ക് ഉപയോഗിക്കുന്നത്. കുറച്ചു വെള്ളം കൊണ്ട് കൂടുതല്‍ വിളകള്‍ നനച്ച് ജലദുരുപയോഗം ഇല്ലാതെയാക്കാന്‍ അവറാന്റെ മയില്‍പ്പീലി സ്പ്രിങ്ങ്ലറുകള്‍ക്ക് കഴിയുന്നു. ഒരു മണ്ണെണ്ണ വിളക്ക്,ചെറിയ പിവിസി ട്യൂബ്,ഒരു ബ്ലേഡ്‌, രണ്ടിഞ്ച് ആണി ഇത്രയുമാണ് അവറാന്റെ കണ്ടുപിടുത്തത്തിനു വേണ്ട അസംസ്കൃത വസ്തുക്കള്‍ .ആദ്യം പിവിസി ട്യൂബ് രണ്ടിഞ്ച് നീളത്തിലുള്ള അനേക കഷ്ണങ്ങളായി മുറിച്ചെടുക്കുന്നു. മണ്ണെണ്ണവിളക്കിന്റെ നാളത്തില്‍ കാണിച്ച് ഇവയുടെ അറ്റങ്ങള്‍ ഉരുക്കിയൊട്ടിക്കുന്നു. ഇങ്ങനെ ഉരുക്കിയൊട്ടിച്ചതിന്റെ തൊട്ടുതാഴെയായി ബ്ലേഡ്‌ കൊണ്ട് ഒരു മുറിവുണ്ടാക്കലാണ് അടുത്തപടി.ഇതിലൂടെയാണ് ജലം പുറത്തേക്ക്‌ വരിക.വെള്ളം വിളകള്‍ക്ക്‌ നല്‍കുന്ന എമിറ്ററുകളാണിവ. ഒരു എമിറ്ററുണ്ടാക്കാന്‍ ഒരു രൂപയില്‍ താഴെയേ ചെലവ് വരൂ. ഒന്നര ഇഞ്ച്‌ വണ്ണമുള്ള പി.വി.സി.പൈപ്പുകള്‍ കൃഷിയിടത്തില്‍ വിന്യസിക്കലാണ് അടുത്ത ഘട്ടം. തുടര്‍ന്ന് പൈപ്പില്‍ സുഷിരങ്ങളുണ്ടാക്കി വാഷറും കണക്ടറും ഘടിപ്പിച്ച് അതിനോട് 16mm വണ്ണമുള്ള സബ്ലാറ്ററല്‍ ട്യൂബുകള്‍ പിടിപ്പിക്കുക.ഈ കുഞ്ഞു ട്യൂബുകളില്‍ രണ്ടിഞ്ച് ആണിഉപയോഗിച്ച് ചെറുദ്വാരങ്ങളുണ്ടാക്കി അതിലാണ് എമിറ്ററുകള്‍ ഘടിപ്പിക്കുക. ഒരു മീറ്റര്‍ വ്യാസത്തില്‍ അര്‍ദ്ധവൃത്താകൃതിയിലാണ് വെള്ളം ചീറ്റുക. തെങ്ങ് പോലെയുള്ള വലിയ വിളകള്‍ക്ക്‌ രണ്ട് എമിറ്ററുകള്‍ വേണ്ടിവരുമ്പോൾ വാഴ തുടങ്ങിയ ചെറിയ വിളകള്‍ക്ക്‌ ഒന്നുമതിയാവും..ഒരു മിനിട്ടില്‍ രണ്ട് ലിറ്റർ വെള്ളമാണ് ഒരു എമിറ്ററില്‍ നിന്നും ലഭ്യമാകുക.ഒരു തെങ്ങിന് ഒരു ദിവസം നാല്‍പത്‌ ലിറ്റര്‍ വെള്ളമാണ് വേണ്ടത്‌. ഇങ്ങനെ പത്ത്‌ മിനിറ്റ് എമിറ്റർ പ്രവര്‍ത്തിപ്പിച്ചാല്‍ തന്നെ രണ്ട് എമിട്ടർ ഘടിപ്പിച്ച തെങ്ങിന് നാല്പതും വാഴയ്ക്ക് ഇരുപതും ലിറ്റര്‍ വെള്ളം ലഭിക്കും. എമിറ്ററുകളില്‍ നിന്നും ജലം പ്രവഹിക്കുന്നത് മയില്‍പ്പീലിയുടെ ആകൃതിയില്‍ ആയതുകൊണ്ടാണ് മയില്‍പ്പീലി സ്പ്രിന്ഗ്ലർ എന്ന പേര് വന്നത്. തടം കണക്കാക്കി വെള്ളമെത്തിക്കുന്ന ഈ ജലസേചന സമ്പ്രദായം കേരളത്തിലെ കര്‍ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാവുകയാണ്. വാഴകൃഷിയിലാണ് അവറാന്‍ ആദ്യമായി ഈ സൂക്ഷ്മജലസേചനരീതി പരീക്ഷിച്ചത്‌. ആതവനാട് കൃഷിഭവനിലെ ഓഫീസറായിരുന്ന രാമകൃഷ്ണൻ ഇത് തവനൂർ കാര്‍ഷിക കോളേജിലെ ഉദ്ധ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി.കാര്‍ഷിക കോളേജില്‍ അവറാന്‍ തന്റെ മയില്‍പ്പീലി സ്പ്രിങ്ങ്ലര്‍ ഏക്കർ കണക്കിന് കൃഷിഭൂമിയില്‍ ഘടിപ്പിച്ചു.കോളേജിലെ അധ്യാപകര്‍ വഴി അവറാന്റെ കണ്ടുപിടുത്തം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ വരെ എത്തി.അധികം വൈകാതെ ശാസ്ത്രകൌണ്‍സില്‍ അവറാനെ കേഷ്അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു.വാഴകൃഷിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് തെങ്ങ്, കവുങ്ങ്, പച്ചക്കറി,വെറ്റില,ജാതി ,നെല്ല് ഏലം, റബ്ബര്‍ എന്നിവകളിലേക്കും വ്യാപിപ്പിച്ചു.പണ്ട് പുഞ്ചയ്ക്ക് തെക്കൊട്ട ഉപയോഗിച്ച് ഒരു ദിവസം തേവിയിരുന്ന വെള്ളം കൊണ്ട് പതിനഞ്ചു ദിവസത്തെ നന സാധ്യമാകുന്നു എന്നതാണ് ഈ കര്‍ഷകന്റെ കണ്ടുപിടുത്തത്തിന്റെ ഏറ്റവും പ്രാധാന നേട്ടം. കേരളത്തിലങ്ങോള മിങ്ങോളമുള്ള ഒട്ടേറെ കര്‍ഷകരുടെ മുവായിരത്തിലധികം ഏക്കര്‍ഭൂമിയില്‍ അവറാന്‍ തന്റെ ‘തെളിനന’ വിജയകരമായി ചെയ്തുകൊടുത്തിട്ടുണ്ട്. യാതൊരുവിധ പരസ്യങ്ങളുമില്ലാതെയാണ് കര്‍ഷകർ അവറാനെ തേടിയെത്തുന്നത്. സാധാരണ ജലസേചന സമ്പ്രദായത്തില്‍ നിന്നും അവറാന്റെ മൈക്രോ സ്പ്രിന്ക്ലര്‍ വേറിട്ട്‌നില്‍ക്കുന്നത്‌ ഒട്ടേറെ ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് -ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാം,എമിറ്ററിന്റെ ദിശ മാറ്റി ജലപ്രവാഹത്തിന്റെ ഗതി തിരിക്കാം,വെള്ളം അന്വേഷിച്ച് വേരുകള്‍ പുറത്ത്‌ വരില്ല,ചെളിയോ കരടോ എമിറ്ററുകളില്‍ അടിയില്ല,എത്രതവണ മാറ്റിയാലും ജലച്ചോര്‍ച്ച ഉണ്ടാവില്ല,തൊഴിലാളികളുടെ ആവശ്യമില്ല -എല്ലാത്തിനുമപ്പുറം ജലനഷ്ടം കുറവാണ് എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. പരിമിതമായ സാഹചര്യത്തില്‍ എമിറ്ററുകള്‍ കൈകള്‍ കൊണ്ട് നിര്‍മ്മിക്കുന്നതിനാ ല്‍ അവയ്ക്ക് ഏകീകൃത സ്വഭാവം കുറവാണ്. ഈ ന്യൂനത പരിഹരിച്ച്,യന്ത്രസഹായത്തോടെ എമിറ്ററുകൾ പരിഷ്കരിക്കാൻ കേരള കാര്‍ഷിക സര്‍വകലാശാല മൂന്നുലക്ഷത്തിപതിനെട്ടായിരം രൂപ അനുവദിച്ചിട്ടുണ്ട്.ഒരു സാധാരണ കര്‍ഷകന്റെ മണ്ടയില്‍ തെളിഞ്ഞ ഈ കണ്ടെത്തലിനെ സംസ്ഥാന സര്‍ക്കാരും കാര്‍ഷിക രംഗത്തെ വിവിധ ഏജന്‍സികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട് . നീണ്ട നാളത്തെ നിരീക്ഷണങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം 2012ല്‍ അവറാന്റെ മൈക്രോ സ്പ്രിങ്ക്ലറിനു പേറ്റന്റ് ലഭിച്ചപ്പോള്‍ സഫലമായത് ശാസ്ത്രകുതുകിയായ ഒരു കര്‍ഷകന്റെ സ്വപ്നവും ഏറെ നാളത്തെ അധ്വാനവുമാണ്. കാര്യക്ഷമമായ സൂക്ഷ്മജലസേചന സമ്പ്രദായത്തിന്റെ കണ്ടെത്തലിനു ശേഷം അവറാന്‍ വെറുതെ ഇരുന്നില്ല.ഒരു മണിക്കൂറില്‍ എട്ടുകിലോ അടയ്ക്ക പൊളിക്കാന്‍ കഴിയുന്ന യന്ത്രം നിര്‍മ്മിച്ചാണ് അദ്ദേഹം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയെ വീണ്ടും മണ്ണാക്കര വീട്ടിലേക്ക്‌ തിരിച്ചത്. വീട്ടുമുറ്റത്തെ മരത്തടിയി ല്‍ ഘടിപ്പിച്ചിട്ടുള്ള അടയ്ക്കപൊളി യന്ത്രം കൊണ്ട് അവറാന്‍ നിമിഷ വേഗത്തില്‍ അടയ്ക്ക പൊളിച്ച് കുട്ടയിലേക്കെറിയുന്നത് കണ്ട്, വളഞ്ഞ ചുണ്ടുള്ള കത്തി കൊണ്ട് മാത്രം അടയ്ക്ക പൊളിച്ച് ശീലമുള്ള ഗ്രാമീണര്‍ കൌതുകം കൊല്ലുകയാണ്. വിപണിയില്‍ ഏകദേശം മുന്നൂറ്രൂപയ്ക്ക് വില്‍ക്കാൻ കഴിയുന്ന ഈ യന്ത്രത്തിന് പേറ്റന്റ് കിട്ടാന്‍ കാത്തിരിക്കുകയാണ് അവറാൻ. കാര്‍ഷികകുടുംബത്തിലാണ് പിറന്നതെങ്കിലും അവറാന് ആദ്യമൊന്നും കൃഷിയി ല്‍ താല്പര്യം ഉണ്ടായിരുന്നില്ല. പത്ത്‌ വര്‍ഷക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച ശേഷമാണ് കൃഷിയിലേക്ക്‌ തിരിയുന്നത്. മത്തന്‍, ചെരങ്ങ, കൈപ്പ,പടവലം,ചീര തുടങ്ങിയ ഒട്ടേറെ പച്ചക്കറികളും തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് തുടങ്ങിയ വിളകളും മയില്‍പ്പീലി ചീറ്റുന്ന അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ഇന്ന് സജീവമാണ്. കാര്‍ഷികരംഗത്തെ ഇന്നത്തെ പ്രതിസന്ധിയെ കുറിച്ച് ചോദിച്ചാല്‍ അവറാന് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. കൃഷി ആരെയും പറഞ്ഞു പഠിപ്പിക്കാന്‍ കഴിയുന്ന വിഷയമല്ല, അത് അനുഭവിച്ചും മനമറിഞ്ഞും ചെയ്യേണ്ട വൃത്തിയാണ്.ഇസ്രയേലില്‍ നിന്നുള്ള യന്ത്രോപകരണങ്ങളാണ് നമ്മുടെ കൃഷിഭൂമിയില്‍ ഉപയോഗിക്കുന്നതെന്ന് അവറാനറിയാം . എന്നാല്‍ ‘‘അബടത്തെ കൃഷിയാണോ ഇബടെ..?ഇതൊന്നും കാണാണ്ടീം പറയാണ്ടീംഉപയോഗിച്ചാ എങ്ങനേ ഞമ്മളെ കൃഷി നേരെയാവ്‌ആ..?’’ കൃഷിഭൂമിയില്‍നിന്നും കര്‍ഷകനെ അകറ്റിയത് കാലങ്ങളായി നാം അനുവര്‍ത്തിച്ചു വരുന്ന ചില തല തിരിഞ്ഞനയങ്ങളാണ്.കഴിഞ്ഞവര്‍ഷം അവറാന്‍ കോഴിക്കോട്ടെ സര്‍ക്കാർ ഫാമില്‍നിന്നും ഒന്നിന് അഞ്ചര രൂപ പ്രകാരം ആയിരം കുരുമുളക്തൈ വാങ്ങി. വലിയ ലോറിയില്‍ വീട്ടിലെത്തിച്ചപ്പോഴേക്കും തൈ ഒന്നിന് പത്ത്‌ രൂപ മുപ്പത്‌ പൈസ ചെലവ് വന്നു.പിന്നീട് ആ തൈകള്‍ വികസിപ്പിച്ചു തിരികെ വിറ്റപ്പോ ള്‍ കൃഷിവകുപ്പ്‌ രണ്ടുരൂപയെ നല്‍കാൻ തയ്യാറുള്ളൂ. ‘‘ഞമ്മള്ണ്ടാക്കുമ്പോ രണ്ടുറുപ്യ, ഗവന്മേന്റ് ണ്ടാക്കുമ്പോ അഞ്ചര ഉര്‍പ്യ ... എങ്ങനെയാ ഇബടെ കൃഷിക്കാരന് ണ്ടാവ..?’’ ‘‘കൃഷിക്കാരന് കൊടുക്കാനെന്നും പറഞ്ഞാണ് മില്‍മ പാലിന് വെലകൂട്ടിയത്..പിന്നാലെ മില്‍മ തീറ്റയുടെവെല അഞ്ഞൂറില്‍ നിന്നും തൊള്ളായിരമാക്കി.എങ്ങനെയാ പിന്നെ കര്‍ഷകൻ പശൂനെ വളര്‍ത്ത്‌ക ...?’’ അവറാന്റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമേകാൻ ഭരണകൂടങ്ങള്‍ക്കോ കൃഷിയാപ്പീസര്‍മാര്‍ക്കോ കഴിയുന്നില്ല. കാരണം അവരാരും ജീവിതത്തിലൊരിക്കലും മണ്ണിന്റെ മണമെന്തെന്നു തിരിച്ചറിഞ്ഞിട്ടില്ല.ഇനിയൊട്ടു അറിയാനും പോകുന്നില്ല.നാടും നാട്ടുകാരും കൃഷിവകുപ്പുമെല്ലാം അവറാനെ അനുമോദനത്തിന്റെ കൊടുമുടി കയറ്റുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ അദ്ദേഹം ആതവനാട്ടെ സ്വന്തം കൃഷിയിടത്തി ല്‍ മണ്ണിന്റെ മനമറിഞ്ഞ് വിത്തിറക്കി,മയില്‍പ്പീലി സ്പ്രിങ്ക്ലർ കൊണ്ട് ജലസേചനം ചെയ്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് കാതോര്‍ക്കുന്നു... ‘‘ദിവസത്തി ല്‍ രണ്ട് പ്രാവശ്യം വീതമല്ലേ സകലതിനും വെല കൂട്ണത്. സ്വര്‍ണ്ണം മാതിരി ’’ എല്ലാത്തിനും വിലപെരുത്ത് കൃഷിച്ചെലവ് വര്‍ദ്ധിക്കുമ്പോൾ അവറാന് ഒന്നും കണ്ടുപിടിക്കാതിരിക്കാനുമാവില്ല.

2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

ഡബ്ള്‍ ലൈന്‍


പട്ടാമ്പിയില്‍ പഠിച്ചിരുന്ന കാലത്ത്‌ എഴുതിയതാണിത്.കുറ്റിപ്പുറത്ത് നിന്നും പട്ടാമ്പിയിലേക്ക് അധിക ദൂരമൊന്നുമില്ല.ടിക്കറ്റെടുത്തും എടുക്കാതെയുമുള്ള ട്രെയിന്‍യാത്രയും പ്ലാറ്റ്ഫോമിലെ സുദീര്‍ഘങ്ങളായ കാത്തിരിപ്പുകളും സമ്മാനിച്ച സൗഹൃദങ്ങള്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു.ആ ഓര്‍മ്മകള്‍ക്ക്...



ഒന്ന്‍

പാത ഒന്നു മാത്രമായിരുന്നപ്പോള്‍

വണ്ടികളെത്ര സഹനശീലരായിരുന്നു..

വണ്ടികളെത്ര സ്നേഹശീലരായിരുന്നു..

ഔട്ടറില്‍ കിടക്കുന്ന

പാസഞ്ചര്‍ ചുരത്തുന്ന

കല്‍ക്കരി ഗന്ധമറിയാന്‍ കൊതിച്ച്

സ്റ്റേഷനില്‍ എക്സ്പ്രസ്

കാത്തുകിടക്കാറുണ്ടായിരുന്നു..

കാത്തിരിപ്പിന്റെ സമയനഷ്ടമറിയാതെ

ഇരുമ്പുചക്രങ്ങളുടെ

ഞെരക്കങ്ങള്‍ക്ക് കാതോര്‍ത്ത്‌

സ്റ്റേഷനില്‍ നമ്മളുമുണ്ടായിരുന്നു



രണ്ട്

ഇരട്ടപ്പാത വന്നതോടെ

വണ്ടികള്‍ അന്യരായി

കണ്ടാലറിയാത്തവരായി

ഷൊര്‍ണ്ണൂര്‍ - കാലിക്കറ്റ്‌ പാസഞ്ചര്‍

വന്നാലും വന്നില്ലേലും

ശബ്ദവേഗങ്ങളെ

കീറിമുറിച്ചുകൊണ്ട്

കണ്ണൂര്‍ - ആലപ്പി

എക്സിക്യൂട്ടീവ് എക്സ്പ്രസ്

കുതിച്ചുപായും

ഒന്നു കുശലമോതിയിട്ട് പോലും

കാലമേറെയായി

എന്നിട്ടും

വണ്ടി കിട്ടാത്തതിലുള്ള

നിന്റെ പരിഭവം

സ്റ്റേഷനില്‍ പതിവ്‌ ദൃശ്യമാകുന്നു



മൂന്ന്‍

പാത രണ്ടെണ്ണമായതോടെ

നമ്മളും രണ്ടായി

സുഹൃത്തേ..

ഇനി നമുക്ക്‌

രണ്ടു പാളത്തിലൂടെ

ഓടിക്കൊണ്ടിരിക്കാം;

പരസ്പരം കാണാതെ
കണ്ടാല്‍ത്തന്നെ മിണ്ടാതെ

2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ലക്ഷദ്വീപില്‍ ഒരു പെരുന്നാള്‍കാലം


അറബിക്കടലിനു മധ്യേ
കടലിന്റെ ഏകാന്തതയിൽ ഒറ്റപ്പെട്ടുകിടക്കുന്ന
അനേകം തുരുത്തുകളിലൊന്ന്...
റമളാനിലെ അവസാന സായഹ്നം...
വീടുകളില്‍ നിന്നും ആളുകൾ
മേലാബായിലേക്ക് (പടിഞ്ഞാറെ കടപ്പുറം)
കൂട്ടം കൂട്ടമായി ഒഴുകി.
എല്ലാവരും 'മാസം നോക്കുവാം ഫോണ്ടേത്'...
സന്ധ്യ തുടുത്തു വന്നതോടെ കടപ്പുറം ജനനിബിഡമായി
കുട്ടികള്‍ ,ചെറുപ്പക്കാര്‍ ,മധ്യവയസ്കര്‍ ,സ്ത്രീകള്‍ ...
ഇറച്ചിവെട്ടുകാര്‍ ,കച്ചവടക്കാര്‍ ,ദിക്ക്റുകാര്‍ ,മൌലവിമാര്‍ ...
എല്ലാവരും പടിഞ്ഞാറെ മാനത്ത് കണ്പാര്‍ത്തിരിക്കുന്നു.
ഏറെനേരം കഴിഞ്ഞില്ല, സന്തോഷംകൊണ്ട് നിറഞ്ഞ മാനത്ത്
ശവ്വാലമ്പിളിയുടെ തിരുപ്പിറവി...
'അള്ളാഹു അക്ബറള്ളാഹു അക്ബറ്..ലാഇലാഅ-
..'
അന്തരീക്ഷം തക്ബീര്‍ ധ്വനികള്‍ കൊണ്ട് മുഖരിതമായി.
ആളുകള്‍ കൂക്കിവിളിച്ചു...
കടപ്പുറത്ത് നിന്നും നാട്ടുവഴികളിലേക്ക് ചങ്ങലപോലെ നീണ്ടു പോകുന്ന അറ്റമില്ലാത്ത കൂക്കല്‍ ...
കുട്ടികള്‍ സന്തോഷത്തോടെ കടപ്പുറത്ത് ഓടിനടന്ന് പാടി:
''മാസം കണ്ട്നിയോ
വിളി വിളി ഇട്ട്നിയോ
ഹവ്വ തിത്തിയ
കണ്ണുപോലെ''



വിവരസാങ്കേതികവിദ്യയുടെ അതിവ്യാപനം നടക്കുന്ന ഇക്കാലത്തും പഴമയുടെ തനിമ കൈവിടാതെ ആഘോഷങ്ങള്‍ കൊണ്ടാടുന്ന ഒരു കൊച്ചുസമൂഹത്തിന്റെ –ലക്ഷദീപിന്റെ പെരുന്നാളാഘോഷത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ചിത്രമാണിത്.അറബിക്കടലിന്റെ കനത്ത ആഴത്തിനുമീതെ ഏകാന്തതയുടെ ഭാരവുംപേറി ഉയര്‍ന്നു നില്ക്കു ന്ന മുപ്പത്തിയാറോളം തുരുത്തുകള്‍ .ചുറ്റും പ്രകൃതിദത്തമായ പവിഴപുറ്റുകള്‍ കൊണ്ടലംകൃതമായ (സംരക്ഷിതമായ) സുന്ദരമായ ദ്വീപസമൂഹം. കവരത്തി, അഗത്തി, അമേനി, കടമത്ത്, കില്ത്താന്‍, ചെത്ത്‌ലാത്ത്‌, ബിത്ര, കല്പേനി, ആന്ത്രോത്ത്, മിനിക്കോയ് എന്നീ പത്തു ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളു. തദ്ദേശീയരില്‍ നൂറു ശതമാനവും ഇസ്ലാം മത വിശ്വാസികള്‍ . വിശ്വാസം ജീവിതത്തിന്റെറ ഭാഗമായി കാണുന്നവരാണ്ദ്വീപുകാർ. മുകളില്‍ അനന്തമായ ആകാശവും ചുറ്റും ആഴമേറിയ കടലും മാത്രം കൂട്ടിനുള്ള ഒരു സമൂഹത്തിനു വിശ്വാസികളാകാത്തിരിക്കാന്‍ വയ്യ. ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളുമെല്ലാം മതാധിഷ്ടിതമാകുന്നത് സ്വാഭാവികം മാത്രം.
കൂട്ടമായി, ഒരുമിച്ചുകൂടി, മാസംകണ്ട്, വിളിച്ചുകൂവി, തക്ബീര്‍ മുഴക്കി, പെരുന്നാളാഘോഷത്തിനു തുടക്കമിടുന്നു. ഇന്റെര്‍നെറ്റും എസ്‌.എം.എസ്സും കേബിള്‍ ടിവിയുമെല്ലാം ദ്വീപിൽ ലഭ്യമായിട്ടും അവരുടെ ‘മാസം നോക്കുന്നതില്‍ ’ പഴമയുടെ സുഗന്ധം അല്പംപോലും കെട്ടുപോയിട്ടില്ല. വിളിപ്പെട്ട്-കൂക്കിവിളിച്ച് -ശവ്വാലിന്റെ വരവറിയിക്കുന്ന ദ്വീപുകാര്‍ക്ക് പെരുന്നാൾ കൂട്ടായ്മയുടെ ഉത്സവകാലമാണ്.കൂക്കിവിളി ദ്വീപുകാര്‍ക്ക് പരമ്പരാഗതമെന്നോണം കൈമാറികിട്ടിയതാണ്.വന്‍ക‌രയിലേക്ക് ചരക്കു തേടിപ്പോയ ഓടങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന്നൊടുവിൽ കടല്‍ പരപ്പിൽ ദൃശ്യമാകുന്നതോടെ ആളുകൾ കൂക്കി വിളിയിച്ചറിയിക്കുന്നു... ദൂരെ കടലിനു നടുവില്‍ ബ്രിട്ടീഷുകാരുടെ കപ്പലിന്റെ കൊടിയടയാളം ദൃശ്യമാകുമ്പോള്‍ തന്നെ തദ്ദേശവാസികൾ നാടുമുഴുവന്‍ കൂക്കിവിളിച്ച് അറീക്കുന്നു... പ്രതിരോധത്തിന്റെ കൂക്കൽ... അതുകൊണ്ടോക്കെയാണ് ഐശ്വര്യപൂര്‍ണ്ണമായ ഒരു സുദിനത്തിന്റെെ വരവ്‌ അറിയിക്കുന്നതും കൂക്കിവിളിച്ചാവുന്നത്.
ദ്വീപുകള്‍ തമ്മിൽ പരസ്പരം കാണാന്‍ പറ്റാത്തത്ര അകലമുള്ളത് കൊണ്ടാകാം ഓരോ ദ്വീപിലെയും ഉത്സവാഘോഷങ്ങളിൽ പലതരം വ്യത്യാസങ്ങള്‍ കണ്ടുവരുന്നു.ഏതെങ്കിലും ഒരു ദ്വീപിലെ ചന്ദ്രപ്പിറവിയെ ആശ്രയിച്ചല്ല മറ്റു ദ്വീപുകളിലെ പെരുന്നാളാഘോഷം.എല്ലായിടത്തും മാസപ്പിറവി ദൃശ്യമാകണം.ആഘോഷങ്ങളില്‍ ഓരോ ദ്വീപുകാരും അവരവരുടെ തനിമ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.സല്കാരപ്രിയന്മാരായ ആന്ത്രോത്തുകാരുടെ പെരുന്നാള്‍ വിഭവസമൃദ്ധമാണെങ്കിൽ നഗരവല്കരിക്കപ്പെടുന്ന കവരത്തിയിൽ പഴയ ആചാരങ്ങളും മാമൂലുകളും കൈവിടാതെ നോക്കുന്നു.കുടിയേറ്റ ദ്വീപായ കടമത്തിലാകട്ടെ ഒരുതരം മിശ്രസംസ്കാരം നിലനില്ക്കുന്നു.
മാസം കണ്ടുകഴിയുന്നതോടെ ദ്വീപുകള്‍ പെരുന്നാൾ തിരക്കിൽ അലിഞ്ഞു ചേരുകയായി... നാലുദിവസത്തോളം നീണ്ടുനില്ക്കുന്ന ആഘോഷങ്ങള്‍ .. ആതിഥ്യമര്യാദയില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്തവരായി ദ്വീപുകാരെ മാറ്റിയത്‌ പെരുന്നാൾ മുന്നോട്ടുവെച്ച മഹത്തായ സന്ദേശമായിരിക്കണം.രാത്രി മുതലേ ബന്ധുവീടുകള്‍ സന്ദര് ശിസച്ചുതുടങ്ങുകയായി.സ്തീകള്‍ ഫിത്വര്‍സ‍കാത്തിന്റെ അരി വിതരണം ചെയ്യുന്നു.കുട്ടികള്‍ തക്ബീർ സംഘങ്ങളായി നാടുച്ചുറ്റുന്നു.മുതിര്‍ന്നിവർ പള്ളികളിലേക്ക്...പള്ളികളില്‍ പാതിരവരെ നീളുന്ന ദിക്റുകള്‍ , മൌലൂദ്,റാത്തീബ്... ഒടുവില്‍ ഒരുമയുടെ ഒറ്റപ്പാത്രത്തില്‍ നിന്നും ഒന്നിച്ചിരുന്നുള്ള ‘ചീര്ണി’ കഴിക്കല്‍. കൂടിത്തിന്നല്‍ വയറിന്റെ കത്തലിനെയും മനസ്സിന്റെ പിരിമുറുക്കത്തെയും കെടുത്തുന്നു



പെരുന്നാള്‍ ദിനം പുലരുന്നതും പള്ളികളിലെ മൌലീദ് പാരായണത്തോടെയാണ്.ശേഷം മുഹ്‌യദ്ദീന്പള്ളി, ബദരര്‍പള്ളി തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള പള്ളികളിലെല്ലാം ഭക്ഷണവിതരണമുണ്ട്. പെരുന്നാള്‍ദിനത്തിൽ ഒരാളും പട്ടിണി കിടക്കരുതെന്ന ഉദാത്തമായ സന്ദേശം ഉയര്‍ത്തുന്നതാണ് ഇത്തരം ചീര്ണി വിതരണം.
ഇന്നത്തെ തലമുറയോടു താരതമ്യം ചെയ്യുമ്പോള്‍ ദ്വീപിലെ പഴയ തലമുറയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു.തേങ്ങയും മീനും മാത്രം കൈമുതലായുള്ള ഒരു സമൂഹത്തിനു ഉപ്പ് തൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വന്‍ രയെ ആശ്രയിക്കണം.ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മംഗലാപുരത്തെക്കും കോഴിക്കോട്ടേക്കും കൊപ്രയും കയറും മറ്റുമായി പോകുന്ന പായകെട്ടിയ ഓടങ്ങള്‍ മാത്രമാണ് ഒരു പ്രതീക്ഷ.ആഴ്ചകള്‍ നീളുന്ന യാത്രയ്ക്ക് ശേഷമാണ് ഓടം വന്‍കരയിലെത്തുക .മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന്നൊടുവില്‍ കരയില്‍ നിന്നും അരിയും ധാന്യങ്ങളും കയറ്റിവരുന്ന ഓടങ്ങള്‍ ആശ്വാസത്തിന്റെറ വെള്ളിയോടങ്ങളാകുന്നു. വര്‍ഷകാലമാണെങ്കിൽ സ്ഥിതി ഇതിലും ദയനീയം.ഒറ്റ ഓടവും കടലിലിറക്കാനാവില്ല.വറുതിയുടെ മാസങ്ങള്‍ ... ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയതുപോലും ദ്വീപുകാര്‍ അറിഞ്ഞത്‌ മൂന്നുമാസം കഴിഞ്ഞായിരുന്നു. മഴക്കാലമെല്ലാം കഴിഞ്ഞ് മംഗലാപുരത്തേക്ക് പോയ ഒരു ഓടം തിരിച്ചുവന്നത് രാജ്യത്തിന്റെ ത്രിവര്‍ണ്ണതപതാക പാറിച്ചുകൊണ്ടായിരുന്നു.


ഇതുകൊണ്ടെല്ലാം തന്നെയാണ് ദ്വീപിലെ പെരുന്നാൾ ആഘോഷത്തിനു മാറ്റുകൂടുന്നത്.വേനലിലെ മഴപോലെ കുളിര്‍മ്മയുള്ള അനുഭവമാക്കി പെരുന്നാളിനെ മാറ്റാന്‍ ദ്വീപ്‌ ജനത കിണഞ്ഞു പരിശ്രമിക്കുന്നു.ഇന്ന് യാത്ര-വാര്‍ത്താ വിനിമയ സൗകര്യങ്ങൾ വര്ദ്ധിച്ചു.യാത്രാ-ചരക്ക്‌ കപ്പലുകൾ എല്ലാ സീസണിലും ഓടിത്തുടങ്ങി. മൊബൈല്‍ഫോണിന്റെയും ഇന്റെര്‍നെറ്റിന്റെയും അനന്തസാധ്യതകൾ ദ്വീപിലെ പുതിയ തലമുറ രുചിച്ചു കഴിഞ്ഞു. എന്നിട്ടും പെരുന്നാളാഘോഷത്തിന്റെ നാട്ടുതനിമയ്ക്ക് യാതൊരു കോട്ടവും തട്ടാതെ നോക്കാന്‍ ദ്വീപുകാര്‍ക്ക് കഴിയുന്നു.
പെരുന്നാള്‍ദിനത്തിൽ വീടിന്റെ അകത്തളങ്ങളിലെ കുളിമുറികൾ വിട്ട് ആണുങ്ങള്‍ പള്ളിക്കുളങ്ങളിലെക്ക് പോകുന്നു.വിസ്തരിച്ച് നീന്തിക്കുളിച്ച് പെരുന്നാള്‍ നിസ്കാരത്തിലേക്കുള്ള തയ്യാറെടുപ്പ്‌. ‘പെരുന്നാള്കളി’യാല്‍ ഉന്‍മിഷിത്തരായ സമൂഹം പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് പള്ളികളിലെക്ക്.. പെരുന്നാള്‍ നിസ്ക്കാരം- ഏറ്റവും പവിത്രമായ പ്രാര്‍ത്ഥന.. ശേഷം വീടുകളില്‍ പ്രഭാതഭക്ഷണം. പത്തിരി, ഇറച്ചിപത്തിരി, കിലാഞ്ചി, പൂക്കുത്ത്, അപ്പം, മുക്കിപ്പൊരിച്ചത്, വെട്ടിപ്പൊരിച്ചത്, കല്തപ്പം, മുട്ടമാല, അച്ചപ്പം,റൊട്ടി, മീന്‍ ചേര്‍ത്തു ള്ള വിവിധതരം പലഹാരങ്ങള്‍ ... വിഭവങ്ങളാൽ സമൃദ്ധമാണ് പെരുന്നാള്‍ദിനം. കോഴിക്കോട്ടുകാരെ പോലെ ഇക്കാര്യത്തില്‍ ദ്വീപുകാർ കേമന്മാർ തന്നെ. ഉച്ചയ്ക്ക് ദ്വീപുബിരിയാണിയായ 'ഇറച്ചിച്ചോർ' ഇല്ലാതിരിക്കില്ല.
മലബാറിലെ പെരുന്നാളാഘോഷങ്ങളില്‍ നിന്ന് ദ്വീപിനെ വേര്‍തിരിക്കുന്ന പ്രധാനഘടകമാണ് ‘ദിക്ര്‍കാരുടെ വരവ്’. ഉച്ചയോടെ വിവിധ പള്ളികളില്‍ നിന്നും ദഫ്മുട്ട് സംഘങ്ങള്‍ യാത്ര തുടങ്ങുന്നു. ഇവര്‍ മുഹമ്മദ്‌ നബിയുടെയും ഔലിയാക്കളുടെയും (സൂഫിവര്യന്മാര്‍) വീരാപദാനങ്ങള്‍ പാടിപ്പുകഴ്ത്തി ദഫ്മുട്ടി വീടുവീടാന്തരം കയറിയിറങ്ങുന്നു.(റമദാന്‍ മുപ്പതു ദിവസവും പുലര്ച്ചെ മൂന്നു മണി മുതൽ നാലുമണിവരെ ദഫ്മുട്ടി ആളുകളെ ഉണര്‍ത്തുന്ന ‘അത്താളം വിളി’ക്കാര്‍ മറ്റൊരു സവിശേഷതയാണ്) നാല് ദിവസത്തോളം നീണ്ടുനില്ക്കുന്നതാണ് ദിക്ക്ര്‍കാരുടെ യാത്ര. കില്ത്താനില്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ, വിശ്രമമില്ലാത്ത യാത്രയാണെങ്കില്‍ കവരത്തിയിൽ ദിക്റുകാരുടെ വരവ് വൈകുന്നേരം മുതല്‍ പ്രഭാതം വരെയാണ്.പലയിടങ്ങളിലും ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കാണാം.ചെറിയ സംഘങ്ങളായി തുടങ്ങുന്ന യാത്ര രാത്രിയാകുന്നതോടെ വലിയ ജാഥയായി മാറുന്നു.വീടുകളില്‍ കുടിയേറിയ പിശാചുക്കളെ ആട്ടിയോടിക്കാന്‍ ദിക്റ്കാര്‍ വന്നു ‘ബെയ്ത്ത്’ (കീര്ത്ത്നങ്ങള്‍) ചോല്ലുന്നതോടെ സാധിക്കുമെന്നാണ് വിശ്വാസം. മുഹിയുദ്ദീന്‍ ഷെയ്ഖ്‌,റിഫായ് ഷെയ്ഖ്‌ എന്നിവരുടെ പേരിലുള്ള കീര്‍ത്തനങ്ങളാണ് പ്രധാനമായും ചൊല്ലുന്നത്.
‘’ ആറ്റല്‍വാലി ഷെയ്ഖ്‌ യാ അബ്ദുൽ ഖദീരെ...
ബന്നബാലകുല്ലും പോക്കിത്താ യാ ശേയ്ഖെ...’’
(ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട അബ്ദുല്‍ ഖാദര്‍ ശേയ്ഖെ...! വന്നുപെട്ട ആപത്തുകളെ ഇല്ലാതാക്കി തന്ന് ഞങ്ങളെ രക്ഷിക്കണേ..!)
പൊട്ടിയെ പുറത്താക്കി ശീപോതിയെ അകത്തിരുത്തുന്ന കേരളീയ ആചാരക്രമത്തിന്റെക ദ്വീപ്‌ മാതൃകയാണിത്‌. വീടുവീടാന്തരം കയറിയിറങ്ങുന്ന ദിക്റുകാരെ കാത്ത്‌ കുടുംബങ്ങള്‍ പുലരുവോളം കാത്തിരിക്കുന്നു. ക്രിസ്തുമസ് കരോളുകാരെ കാത്തിരിക്കുന്ന പോലെ.
പ്രവാചകന്മാരെയും ദിവ്യന്മാരെയും പുകഴ്ത്തിപ്പാടുന്ന കീര്‍ത്തനങ്ങളാണ് പ്രധാനം.ദഫ്മുട്ട് സംഘങ്ങള്ക്കൊ പ്പം ചിലയിടങ്ങളില്‍ കുത്ത്‌റാത്തീബുകാരുമുണ്ടാകും.അറബി, ഉറുദു ബെയ്ത്തുകളാണ് അധികവും. നാട്ടുഭാഷയിലും താളത്തിലുമുള്ള ബെയ്ത്തുകളുമുണ്ട്.പല ബെയ്ത്തുകളും ചൊല്ലിക്കേള്ക്കു മ്പോൾ കവാലിയുമായി നല്ല സാദൃശ്യം തോന്നും.മലബാറില്‍ പ്രചാരത്തിലുള്ള പല കീര്‍ത്ത്നങ്ങളും ദ്വീപിലെത്തുമ്പോൾ താളത്തിലും രീതിയിലും നീട്ടലും കുറുക്കലും കടന്നു വന്ന്‍ തനി ദ്വീപന്‍ ഉല്പന്നമായി മാറുന്നു.നാലാംദിവസം പ്രധാനപള്ളിയിൽ ദഫ്സംഘങ്ങൾ ഒരുമിച്ചുകൂടി ആഘോഷത്തിനു സമാപനം കുറിക്കുന്നു.കുത്ത്റാത്തീബ് ഇവിടെ മുഖ്യ ആചാരമാണ്.ശരീരത്തിന്റെക വിവിധഭാഗങ്ങളിൽ ശൂലംപോലെയുള്ള ആയുധങ്ങള്‍ കയറ്റി, ചൊല്ലുന്ന ബെയ്ത്തിന്റെ് താളത്തിലുള്ള നടത്തം പ്രധാനമാണ്. നാടോടി മെയ്‌ വഴക്കത്തിന്റെൂ ചെറുകിരണങ്ങൾ റാത്തീബ് സംഘങ്ങളുടെ ആചാരങ്ങളില്‍ ദൃശ്യമാകും.പള്ളിയില്‍ നിന്നുള്ള കൂടിത്തിന്നലോടെ പെരുന്നാളാഘോഷത്തിനു സമാപനമാകുന്നു.


ആന്ത്രോത്തുകാരെ പോലെ സല്കാരപ്രിയന്മാരുടെ നാടായ അമിനിയില്‍ ഒരു പെരുന്നാള്‍കാലത്ത്‌ അതിഥിയായി പോയത്‌ ഒരിക്കലും മറക്കാനാവില്ല.അമിനിക്കാരായ ഏതാനും വിദ്യാര്ഥി കളുടെയും കോളേജിലെ സഹപ്രവര്‍ത്തകരായ റഫീഖ്‌ മാഷിന്റെയും കാസ്മിക്കോയയുടെയും നിര്‍ബിന്ധപൂര്‍വ്വമുള്ള ക്ഷണമാണ് ഞങ്ങളെ (അധ്യാപക സുഹൃത്തുക്കളും ഉണ്ടായിരുന്നു) അമ്മിനിയിലെക്ക് ബോട്ട് കയറ്റിയത്.കോളേജ്‌ സ്ഥിതി ചെയ്യുന്ന ദ്വീപായ കടമത്ത് നിന്നും ഒരു മണിക്കൂര്‍ ബോട്ടിൽ സഞ്ചരിച്ചാണ്‌ അമിനിയിലെത്തിയത്. നിറഞ്ഞ ഹൃദയത്തോടെ ഒരു നാട് മുഴുവന്‍ ഞങ്ങളെ സല്കലരിച്ചു.പരിചിതരും അപരിചിതരുമായ ഒട്ടേറെപേർ വീടുകളിലേക്ക്‌ വിളിച്ചു കൊണ്ടുപോയി. കീലാഞ്ചിയും അപ്പത്തരങ്ങളും കഴിച്ച് രാവിലെ തന്നെ വയർ നിറഞ്ഞു. ഉച്ചയ്ക്ക് ദ്വീപുബിരിയാണി... സൌഹ്യദങ്ങൾപടര്‍ത്തി , സ്നേഹം പകര്ന്നുതന്ന നിറവയർ സല്കാരങ്ങള്‍ .. ഒന്നും കഴിക്കാതെ പോകാന്‍ ആരും സമ്മതിക്കുന്നില്ല.. ‘മതി’യെന്നു പറയാന്‍ പാടില്ലെന്നുള്ള സ്നേഹപൂര്‍വ്വമായ ശാസനകൾ. എല്ലാ വീട്ടില്‍ നിന്നും ഇച്ചിരിയെങ്കിലും കഴിച്ച് ആതിഥേയരെ സംതൃപ്തിപ്പെടുത്തി. വൈകുന്നേരമായതോടെ ഞങ്ങള്‍ അവശരായി. ഇങ്ങനെ ഒരു നിറപെരുന്നാള്‍ ജീവിതത്തിലൊരിക്കലും ഉണ്ടായിട്ടില്ല. ഞങ്ങൾ മാത്രമായിരുന്നില്ല ഇങ്ങനെ വീടുവീടാന്തരം കയറിയിറങ്ങിയത് എന്നതായിരുന്നു അവിടെ കണ്ട ഒരു സവിശേഷത . ആ നാട്ടുകാര്‍ മുഴുവന്‍ പെരുന്നാൾ ദിവസം അന്യോന്യം അതിഥികളായി സല്ക്കരിക്കപ്പെട്ടുകൊണ്ടിരുന്നു. ലോകത്തില്‍ എവിടെയും കാണാത്ത അപൂര്‍വ്വ കാഴ്ച്ച! എല്ലാവീടുകളിലും മുറുക്കാനും സിഗരറ്റും ഒരു താലത്തില്‍ വെച്ചിട്ടുണ്ടായിരിക്കും. അന്നേദിവസം വീട്ടിലെ കുട്ടികള്‍ക്ക് ‌ വരെ സിഗരറ്റ് വലിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.വൈകുന്നേരം കടപ്പുറത്ത്‌ ചെന്നപ്പോള്‍ സിഗരറ്റ്‌ വലിച്ചു നടക്കുന്ന കുട്ടികളെ കണ്ട് ചിരിവന്നു... ലോകം മുഴുവന്‍ കീഴടക്കിയ മട്ടിലാണ് അവർ പുകവലിച്ചു തള്ളിയത്‌. വൈകുന്നേരം ബദർ പള്ളിയില്‍ കുത്ത്റാത്തീബ് കാണാന്‍ പോയി.



ബന്ധുവീടുകളും അയൽവീടുകളും സന്ദര്‍ശിക്കലും എല്ലായിടങ്ങളിൽ നിന്നും ചെറുതായിട്ടെങ്കിലും ഭക്ഷണം കഴിക്കലും ദ്വീപുകാരുടെ പെരുന്നാൾ ദിനത്തില്‍ സുപ്രധാനമായ കാര്യമാണ്.വൈകുന്നേരങ്ങളിൽ സ്ത്രീകളും കുട്ടികളും കടപ്പുറത്ത്‌ ഒരുമിച്ചുകൂടി സൗഹൃദങ്ങൾ പങ്കുവെക്കലും പതിവാണ്.
കൂട്ടുചേരലിന്റെ മഹത്തായ സന്ദേശമാണ് ദ്വീപ്ജനതയ്ക്ക് പെരുന്നാള്‍ .സ്നേഹവും സൗഹൃദവും ഭക്ഷണവും പരസ്പരം പങ്കുവെക്കുന്ന ഉദാത്തമായ ആഘോഷം.ഒരുമയുടെ ഉത്സവകാലം,അവര്‍ പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയും ആഘോഷിച്ച്, കടല്പരരപ്പിന്റെ വിശാലതയ്ക്ക് മുകളില്‍ അതിജീവനത്തിന്റെു സംഘഗാനം മുഴക്കുന്നു; പഴമയുടെ തനിമ ചോര്‍ന്നു പോകാതെ.

2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കൃഷ്ണസന്നിധിയില്‍ ഒരു നോമ്പുതുറ


കഴിഞ്ഞ റംസാന്‍ കാലത്താണ് ഞാന്‍ അമ്പലപ്പുഴ ഗവണ്മെന്‍റ് കോളേജില്‍ അധ്യപനായി ജോയിന്‍ചെയ്യുന്നത്.ഒരു പഴയ ലോഡ്ജില്‍ താല്‍കാലിക താമസസൗകര്യം കിട്ടി.വീട്ടിലെ നോമ്പുതുറ വിഭവങ്ങളെ മനസ്സില്‍ ധ്യാനിച്ച് അമ്പലപ്പുഴയിലെ ഹോട്ടലുകളില്‍ പോയി എല്ലാദിവസവും നോമ്പുതുറന്നു.കാര്യങ്ങള്‍ അങ്ങനെ വലിയ കുഴപ്പമില്ലാതെ നീങ്ങിക്കൊണ്ടിരിക്കെയാണ് വളരെ അപ്രതീക്ഷിതമായി ആലപ്പുഴയില്‍ അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടത്‌.ഉച്ച കഴിഞ്ഞിട്ടും കടകളൊന്നും തുറക്കുന്ന ലക്ഷണമില്ല.നോമ്പ്‌ തുറക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.വൈകുന്നെരമായിട്ടും ഹോട്ടലുകള്‍ തുറന്നില്ലെങ്കിലുള്ള അവസ്ഥയോര്‍ത്ത് ബേജാറായി.നാലുമണിയായി,ഒരു ലക്ഷണവും കാണുന്നില്ല.നാല്‍പത്തിയെട്ടു മണിക്കൂര്‍ നോമ്പെടുക്കുന്നതും മനസ്സിലോര്‍ത്ത്‌ റൂമില്‍ മലര്‍ന്നു കിടക്കുമ്പോഴാണ് അമ്പലപ്പുഴയിലെ എന്‍റെ ഏക സുഹൃത്ത് റിജികൃഷ്ണന്‍ വന്ന് വാതിലില്‍ തട്ടിയത്‌. അവന്‍ പറഞ്ഞു:

''വാ.. വീട്ടില്‍ പോകാം. നോമ്പ്‌ തുറക്കണ്ടേ...!''

ദൈവദൂതനായ റിജിയുടെ പിന്നാലെ ഞാന്‍ നടന്നു.മത്സ്യത്തൊഴിലാളിയായ അവന്‍റെ അച്ഛന്‍, ഹര്‍ത്താലായതുകൊണ്ട്‌ വീട്ടിലുണ്ടായിരുന്നു.അച്ഛനുമായി അമ്പലപ്പുഴ പാല്പായസത്തെ കുറിച്ചും വിസ്മൃതമാകുന്ന ചാകരക്കാലത്തെ കുറിച്ചും സംസാരിച്ചിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല.പൂജാമുറിയില്‍ വിളക്ക് കൊളുത്തിയ ശേഷം റിജിയുടെ അമ്മ വന്ന് പറഞ്ഞു: ''ബാങ്ക് വിളിക്കാന്‍ സമയമായി''. എന്നേക്കാള്‍ കൃത്യതയോടെ അവര്‍ ബാങ്കിന്‍റെ സമയം മനസ്സിലാക്കിയിരിക്കുന്നു.

ഒരു വലിയ ഗ്ലാസ്സില്‍ ഇളംനീര്‍ കൊണ്ട്തന്നു. ആ കുടുംബത്തെയും അല്ലാഹുവിനെയും നിറകണ്ണുകളോടെ സ്തുതിച്ച് ഞാന്‍ നോമ്പ് തുറന്നു.എന്‍റെ വീട്ടിലുണ്ടാകുന്നതിലും അപ്പുറമുള്ള റംസാന്‍ വിഭവങ്ങള്‍ കണ്ട് അമ്പരന്നു.കടകള്‍ തുറക്കാത്ത ദിവസമായിട്ടും അവര്‍ എനിക്ക് വേണ്ടി എവിടുന്നോക്കെയോ ഫ്രൂട്സ് വരെ എത്തിച്ചിട്ടുണ്ടായിരുന്നു.പലഹാരങ്ങള്‍ വേറെ.അതിലപ്പുറം എന്നെ ഞെട്ടിച്ചത് ആ അമ്മ ഉണ്ടാക്കിത്തന്ന 'തരിക്കഞ്ഞി'യായിരുന്നു.നാട്ടില്‍ നിന്ന് മാത്രം കുടിച്ചിട്ടുള്ള തരിക്കഞ്ഞി എത്ര സ്വാദിഷ്ടമായാണ് അവര്‍ ഉണ്ടാക്കിയിരിക്കുന്നത്.ചപ്പാത്തിയ്ക്കും ഇറച്ചിക്കറിയ്ക്കും പറഞ്ഞറിയിക്കാനാവാത്ത രുചിയുണ്ടായിരുന്നു.കണ്ണും ഹൃദയവും വയറും ഒരുപോലെ നിറഞ്ഞ മറ്റൊരു നോമ്പുതുറ ജീവതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.ഇനി ഉണ്ടായിക്കൊള്ളണമെന്നുമില്ല.രാത്രി മടങ്ങുമ്പോള്‍ റിജിയുടെ കയ്യില്‍ അമ്മ എനിക്കുള്ള അത്താഴം കൂടി പൊതിഞ്ഞു നല്‍കിയിരുന്നുവന്ന് ഞാന്‍ അറിയുന്നത് റൂമിലെത്തിയപ്പോഴാണ്.

ശൊല്ലിക്കൊടു തല്ലിക്കൊടു തള്ളിക്കള !


ലക്ഷദ്വീപിലെ വാമോഴിവഴക്കമായ 'ജസരി', പ്രയോഗത്തില്‍ തനത് സ്വത്വം നിലനിര്‍ത്തുമ്പോള്‍ തന്നെ മലയാളത്തിലേക്കുള്ള അതിന്റെ കൈവഴി എപ്പോഴും തുറന്നിടാറുണ്ട്.മറ്റെല്ലാ ഭാഷകളിലേയും പോലെ ദ്വീപ്‌ മൊഴിയിലും ധാരാളം പഴഞ്ചൊല്ലുകളും ശൈലികളും കടങ്കഥകളും പ്രചാരത്തിലുണ്ട്...ലക്ഷദ്വീപിന്‍റെ സാംസ്കാരിക അപഗ്രഥനത്തിന് ഏറെ സഹായകമാകുന്ന അവയില്‍ ചിലതിനെ ചര്‍ച്ചയ്ക്ക് വെക്കുന്നു...

1.ആണായാല്‍ അരയ്ക്കൊരു കത്തി, ഫെണ്ണായാല്‍ കൈക്കുരു കുറടു

( കുറടു =ചകിരി തല്ലാനുള്ള വടി )

2.മീം കണ്ടാല്‍ മുക്കോനും കണ്‍ കാണാ

(മീം= മീന്‍, മുക്കോന്‍ =മുക്കുവന്‍)

3.ശുക്കാം ഇല്ലാത്ത ഓടം ഫോലെ

( ശുക്കാം= ചുക്കാന്‍ , ഓടം= വള്ളം )

4.ഈഞ്ചുകാക്കെക്കു ലബ്ബൂസ് കിട്ട്യേഫോലെ

(ഈഞ്ചുകാക്ക= ഒരു പേര്, ലബ്ബൂസ്= റാത്തീബിനു ഉപയോഗിക്കുന്ന ഉപകരണം)

5.ഇളംബീല്‍ തടിക്കാക, ഇളംതേങ്ങ കറിക്കാക,ഫളേ ബേലി കൃഷിക്കാക,ഫളേ ആള്‍ ഫടക്കാക

( ഇളംബീല്‍= ഇളം വെയ്ല്‍ , ഫളേ = പഴയ , ഫട= പട )

6.ഏറെപ്പോയാല്‍ കാറിപ്പോകും

7.കണ്ടാല്‍ ബീക്കുട്ടിമായി, കാണാഞ്ഞാല്‍ ബീക്കുട്ടിതാത്ത

8.തോണി കാട്ടി ഏറാഞ്ഞാല്‍ ബയ്യെ ന്നീന്തിയേറെണ്ടിബരും

(ഏറാഞ്ഞാല്‍= കയറാഞ്ഞാല്‍ , ബയ്യെ= പയ്യെ , യെറീണ്ടിബരും= കയറേണ്ടി വരും)

9.ശൊല്ലിക്കൊടു തല്ലിക്കൊടു തള്ളിക്കള
(ശൊല്ലിക്കൊടു= ആദ്യം പറഞ്ഞു കൊടുക്കുക,തല്ലിക്കൊടു= പിന്നെ തല്ലുക , എന്നിട്ടും അനുസരിച്ചില്ലേല്‍ തള്ളിക്കളയുക )

10.കുഞ്ഞിക്കുരു കുപ്പേയിട്ടാലും മങ്ങാ

(കുഞ്ഞിക്കുരു = കുന്നിക്കുരു, കുപ്പേയിട്ടാലും= കുപ്പയിലിട്ടാലും, മങ്ങാ= മങ്ങില്ല)

കടങ്കഥകള്‍ ഇതിലും രസകരമായിതോന്നും അവയില്‍ ചിലത്


''ഉരു കുഞ്ഞി ഇപ്പോഴും കരേണ്ട..''

(ഒരു കുഞ്ഞ് എപ്പോഴും കരയുന്നു)-- കടല്‍

''ഉരു കാക്കെക്കു എപ്പോളും ആറു തലേക്കെട്ടു''

(ഒരു കാക്കായ്ക്ക് എപ്പോഴും ആറു തലേക്കെട്ട്)-- മച്ചിങ്ങ

''കാട്ടുപെട്ടിക്കു മൂടില്ല''--കുളം

''കുഞ്ഞിക്കുഞ്ഞി മക്കക്കെല്ലാം ബെള്ള ബെള്ള കുപ്പായം''-- വെളുത്തുള്ളി

''ബിളുത്ത കണ്ടത്തില്‍ കറുത്തമുത്തിട്ടു,കണ്‍കൊണ്ടു നോക്കി ബാ കൊണ്ടു കൊയ്തു-- എഴുത്തും വായനയും

(ബിളുത്ത- വെളുത്ത,ബാ-വായ്‌)

വിശ്വസിച്ചാലും ഇല്ലെങ്കിലും !


പണ്ടൊരിക്കല്‍ ഉപ്പ കൃഷിയാപ്പീസില്‍ നിന്നും കൊണ്ടുകൊണ്ടുവന്നതാണ് ഞങ്ങളുടെ വീട്ടുമുറ്റത്ത് ഇന്ന് പടര്‍ന്ന്‍ പന്തലിച്ചു നില്‍ക്കുന്ന മാതോളിനാരങ്ങ എന്ന കമ്പിളിനാരങ്ങ മരം .ഒന്ന് പൂവിടാതെ, ഒരു മധുരം പോലും കായ്ക്കാതെ ഏറെക്കാലം മേല്‍ക്കൂരയ്ക്ക് മേല്‍ ചാഞ്ഞുനിന്ന ഈ മരം വെട്ടിമാറ്റാന്‍ എല്ലാവരും ഞങ്ങളെ നിര്‍ബന്ധിച്ചു.പക്ഷെ വീട്ടിലെ കൊച്ചുകുട്ടികള്‍ നാരങ്ങ മധുരം ഏറെ കൊതിച്ചുപോയി...

ഒരിക്കല്‍ വീട്ടിലേക്ക്‌ വിരുന്നുവന്ന ഒരു ബന്ധു ഉമ്മയോട് പറഞ്ഞു: '' ചെയ്ത്താന്റെ കോപമാണ് ഈ പടര്‍ന്നുനില്‍ക്കുന്നത്,മാതളം കായ്ക്കണേല്‍ മരത്തടിയില്‍ മൂന്ന്‍ ആണിയടിച്ചു കയറ്റണം..''

ഉമ്മ മറ്റൊന്നും ചിന്തിച്ചില്ല. അന്ന് തന്നെ നാരങ്ങാമരത്തില്‍ ആണിയടിച്ച്കയറ്റി.വര്‍ഷം ഒന്ന് കഴിഞ്ഞു .. ഇപ്പോഴിതാ ഞങ്ങളുടെ മാതളനാരകം നിറഞ്ഞു കായ്ച്ചിരിക്കുന്നു.. ഞങ്ങളൊന്നിച്ച് കഴിഞ്ഞദിവസം കന്നിഫലത്തിന്റെ രുചി പകുത്തെടുക്കുമ്പോള്‍ വായിലൂറി വന്ന പുളിമധുരം നുണഞ്ഞുകൊണ്ട് ഉമ്മ പറഞ്ഞു:

'' തിന്നോ.... തിന്നോ....! ചെയ്ത്താനെ ആണിയടിച്ചു താഴ്ത്തിയത് കൊണ്ട് കിട്ടിയതാ...! ''



നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ചടത്തോളം ഇതൊരു നേരിട്ടറിഞ്ഞ സത്യമാണ്.. ആണിയടിച്ചുണ്ടായ മാതളത്തിന്റെ പടം ഇതിനൊപ്പം പോസ്റ്റ്‌ ചെയ്യുന്നു...

ആണിയടിയുടെ ശാസ്ത്രീയത എന്ത് തന്നെയായാലും എന്റെയുമ്മ അത് വിശ്വസിക്കില്ല..!

'കൂത്തിച്ചി' ഒരു ഗ്രീക്ക് പദമാണ്..!


ഒരാഴ്ചയായി കേരളായൂണിവേഴ്സിറ്റിയുടെ രണ്ടാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണ്ണയ ക്യാമ്പിലാണ്.. ഉത്തരക്കടലാസുകളില്‍ ഒളിഞ്ഞിരുന്ന ചില വിശേഷങ്ങള്‍ കണ്ട് അറിയാതെ ഗ്രേഡുകള്‍ പോലും പൊട്ടിച്ചിരിച്ചു! അവയില്‍ ചിലത് ഗ്രേഡിടാതെ പോസ്റ്റ്‌ ചെയ്യുന്നു.

പേപ്പര്‍ - ഗദ്യസാഹിത്യം

ചോദ്യം:ആണ്ടിമലയനെ പറ്റി പൂക്കുഞ്ഞിബീയുടെ ഓര്‍മ്മയിലുള്ളതെന്തെല്ലാം?(സ്മാരകശിലകള്‍ )

''ആണ്ടിമല വളരെ സുന്ദരമായ ഒരു മലയാണ്.പൂക്കുഞ്ഞിബീ അവിടെ ചെല്ലുമ്പോഴെല്ലാം തുമ്പികള്‍ വട്ടമിട്ടു പറക്കാരുണ്ട്.വീട്ടിലിരുന്ന് ജനല്‍ വഴി അവള്‍ എന്നും ആണ്ടിമല നോക്കിയിരിക്കാറുണ്ട്''

ചോദ്യം:റബ്ബര്‍ മൂങ്ങയുടെ സവിശേഷതയെന്ത്‌? (നിന്റെ ഓര്‍മ്മയ്ക്ക് )

''നാട്ടിന്‍പുറത്ത് കാണുന്ന സാധാരണ മൂങ്ങകളെ പോലെയല്ല രബ്ബര്‍മൂങ്ങ.പകല്‍ സമയത്താണ് ഇവയുടെ സഞ്ചാരം.റബ്ബര്‍ മരങ്ങളില്‍ മാത്രം താമസിക്കാറുള്ള ഇവ എം.ടി യുടെ വീട്ടില്‍ ധാരാളമുണ്ട്''

ചോദ്യം: കൂത്തിച്ചി എന്ന വാക്കിന്റെ നിഷ്പത്തിയെങ്ങനെ ?

'' കൂത്തിച്ചി എന്നത് ഒരു ഗ്രീക്ക് പദമാണ്. മലയാളികള്‍ അത് മോശമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ച് നശിപ്പിച്ചതാണ്''

ചിരിക്കാന്‍ വക ഇനിയുമുണ്ട്‌ അത് ചോദ്യപേപ്പറില്‍ തന്നെയാണ്

1.അയാള്‍ എന്ന കഥാപാത്രം ഏറ്റവും കൂടുതലുള്ളത്‌ ആരുടെ കഥകളിലാണ് ?

എണ്ണിതിട്ടപ്പെടുത്തിയില്ല ഒരു നിരൂപകനും എന്നെഴുതിയ മിടുക്കനായ കുട്ടിക്ക്‌ എനിക്ക് 'എ'ഗ്രേഡ്‌ കൊടുക്കാനായില്ല. കാരണം ഉത്തരസൂചികയില്‍ ടി.പത്മനാഭന്‍ എന്നെഴുതി വെച്ചിട്ടുണ്ടായിരുന്നു...!