2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

ഡബ്ള്‍ ലൈന്‍


പട്ടാമ്പിയില്‍ പഠിച്ചിരുന്ന കാലത്ത്‌ എഴുതിയതാണിത്.കുറ്റിപ്പുറത്ത് നിന്നും പട്ടാമ്പിയിലേക്ക് അധിക ദൂരമൊന്നുമില്ല.ടിക്കറ്റെടുത്തും എടുക്കാതെയുമുള്ള ട്രെയിന്‍യാത്രയും പ്ലാറ്റ്ഫോമിലെ സുദീര്‍ഘങ്ങളായ കാത്തിരിപ്പുകളും സമ്മാനിച്ച സൗഹൃദങ്ങള്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു.ആ ഓര്‍മ്മകള്‍ക്ക്...



ഒന്ന്‍

പാത ഒന്നു മാത്രമായിരുന്നപ്പോള്‍

വണ്ടികളെത്ര സഹനശീലരായിരുന്നു..

വണ്ടികളെത്ര സ്നേഹശീലരായിരുന്നു..

ഔട്ടറില്‍ കിടക്കുന്ന

പാസഞ്ചര്‍ ചുരത്തുന്ന

കല്‍ക്കരി ഗന്ധമറിയാന്‍ കൊതിച്ച്

സ്റ്റേഷനില്‍ എക്സ്പ്രസ്

കാത്തുകിടക്കാറുണ്ടായിരുന്നു..

കാത്തിരിപ്പിന്റെ സമയനഷ്ടമറിയാതെ

ഇരുമ്പുചക്രങ്ങളുടെ

ഞെരക്കങ്ങള്‍ക്ക് കാതോര്‍ത്ത്‌

സ്റ്റേഷനില്‍ നമ്മളുമുണ്ടായിരുന്നു



രണ്ട്

ഇരട്ടപ്പാത വന്നതോടെ

വണ്ടികള്‍ അന്യരായി

കണ്ടാലറിയാത്തവരായി

ഷൊര്‍ണ്ണൂര്‍ - കാലിക്കറ്റ്‌ പാസഞ്ചര്‍

വന്നാലും വന്നില്ലേലും

ശബ്ദവേഗങ്ങളെ

കീറിമുറിച്ചുകൊണ്ട്

കണ്ണൂര്‍ - ആലപ്പി

എക്സിക്യൂട്ടീവ് എക്സ്പ്രസ്

കുതിച്ചുപായും

ഒന്നു കുശലമോതിയിട്ട് പോലും

കാലമേറെയായി

എന്നിട്ടും

വണ്ടി കിട്ടാത്തതിലുള്ള

നിന്റെ പരിഭവം

സ്റ്റേഷനില്‍ പതിവ്‌ ദൃശ്യമാകുന്നു



മൂന്ന്‍

പാത രണ്ടെണ്ണമായതോടെ

നമ്മളും രണ്ടായി

സുഹൃത്തേ..

ഇനി നമുക്ക്‌

രണ്ടു പാളത്തിലൂടെ

ഓടിക്കൊണ്ടിരിക്കാം;

പരസ്പരം കാണാതെ
കണ്ടാല്‍ത്തന്നെ മിണ്ടാതെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ